ടീമിലെ മാറ്റങ്ങൾ സുഗമമായി നടപ്പിലാക്കാനും നിർണ്ണായക തീരുമാനങ്ങൾ എടുക്കാനും അഗാർക്കർ കാണിച്ച മികവിൽ ബോർഡ് മതിപ്പ് രേഖപ്പെടുത്തി.

മുംബൈ: 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി നീട്ടാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. 2026 ജൂണിൽ അവസാനിക്കേണ്ട അഗാർക്കറുടെ കരാർ 2027 ജൂൺ വരെ നീട്ടാനാണ് ബിസിസിഐ ഒരുങ്ങുന്നതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അഗാർക്കറുടെ കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് കൈവരിച്ച നേട്ടങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. അഗാര്‍ക്കര്‍ ചീഫ് സെലക്ടറായിരുന്ന കാലയളവിലാണ് ഇന്ത്യ രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫി കിരീടവും നേടിയത്. 2023 ഏകദിന ലോകകപ്പിന്‍റെ ഫൈനലിൽ ഇന്ത്യ എത്തിയതും അഗാര്‍ക്കറുടെ കാലയളവിലായിരുന്നു.

ടീമിലെ മാറ്റങ്ങൾ സുഗമമായി നടപ്പിലാക്കാനും നിർണ്ണായക തീരുമാനങ്ങൾ എടുക്കാനും അഗാർക്കർ കാണിച്ച മികവിൽ ബോർഡ് മതിപ്പ് രേഖപ്പെടുത്തി. അതേസമയം, തുടർച്ചയായി രണ്ടാം തവണയും ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചെങ്കിലും, സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് ഫോം വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സും ടി20 ലോകകപ്പും മുന്നിൽ നിൽക്കെ, സൂര്യയുടെ സ്ഥാനം സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ട്.

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെയുള്ള 84 റൺസ് ഒഴിച്ചാൽ വലിയ ടീമുകൾക്കെതിരെ സൂര്യ പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക (18), വെസ്റ്റ് ഇൻഡീസ് (18), ഇംഗ്ലണ്ട് (11), ന്യൂസിലൻഡ് (0) എന്നിങ്ങനെയായിരുന്നു നോക്കൗട്ട് ഘട്ടങ്ങളിലെ സ്കോറുകൾ. ഹെഡ് കോച്ച് ഗൗതം ഗംഭീർ ഇപ്പോഴും സൂര്യകുമാറിനെ പിന്തുണയ്ക്കുന്നുണ്ട്. തന്‍റെ കരാർ 2028 വരെ നീട്ടാൻ ആഗ്രഹിക്കുന്ന ഗംഭീർ, സൂര്യ തന്നെ ടീമിനെ നയിക്കണമെന്ന പക്ഷക്കാരനാണ്. എന്നാൽ, വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ സൂര്യകുമാറിന് നിർണ്ണായകമാകും. ബാറ്റിംഗിൽ ഫോം വീണ്ടെടുത്തില്ലെങ്കിൽ 38-ാം വയസ്സിൽ ഒളിമ്പിക്സ് ടീമിൽ സൂര്യ ഉണ്ടാകുമോ എന്നത് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

നിലവിൽ സൂര്യ തന്നെയാണ് ടീമിന്‍റെ നായകന്‍. എന്നാൽ പ്രകടനത്തിലെ സ്ഥിരത ഉറപ്പാക്കേണ്ടതുണ്ട്. ഇനി മുതൽ സെലക്ഷൻ പൂർണ്ണമായും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നല്‍കുന്ന സൂചന. ടോപ്പ് ഓർഡറിൽ വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങൾ അവസരം കാത്തുനിൽക്കുമ്പോൾ, സൂര്യകുമാറിന് ഇംഗ്ലണ്ട് പര്യടനം അഗ്നിപരീക്ഷയാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക