2028-ലെ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലൻഡും ഉൾപ്പെടെ 12 ടീമുകൾ ഇതിനകം യോഗ്യത ഉറപ്പാക്കി. 

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് ചിത്രം തെളിഞ്ഞതിന് പിന്നാലെ അടുത്ത ലോകകപ്പിന് യോഗ്യത ഉറപ്പാക്കി 12 ടീമുകള്‍. 2028ലെ ട്വന്റി 20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായാണ് വേദിയാവുന്നത്. ഇതോടെ ഇരുടീമും യോഗ്യത ഉറപ്പാക്കി. സൂപ്പര്‍ എട്ടിലെത്തിയ ഇന്ത്യ, സിംബാബ്വേ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. ഈ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബംഗ്ലാദേശും ലോകകപ്പിനെത്തും. അവരും റാങ്കിംഗ് അടിസ്ഥാനത്തിലാണ് വരുന്നത്.

20 ടീമുകള്‍ മത്സരിക്കുന്ന അടുത്ത ലോകകപ്പിലെ ശേഷിച്ച എട്ട് ടീമുകള്‍ യോഗ്യതാ റൗണ്ടിലൂടെയാണ് സ്ഥാനം ഉറപ്പിക്കുക. അതേസമയം, ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ന്യൂസിലന്‍ഡ് വൈകിട്ട് ഏഴിന് പാകിസ്ഥാനെ നേരിടും. ഞായറാഴ്ച വൈകിട്ട് ഏഴിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക. അന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശ്രീലങ്ക, ഇംഗ്ലണ്ടിനേയും നേരിടും.

തിങ്കളാഴ്ച്ച വൈകിട്ട് ഏഴിന് വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌ക്കെതിരെ കളിക്കും. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ഈമാസം 26ന് സിംബാബ്‌വേയ്ക്ക് എതിരെയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ രണ്ടാം മത്സരം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. അവസാന മത്സരം മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക.

അതേസമയം, ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. ഓസ്‌ട്രേലിയ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒമാനെ നേരിടും. കൊളംബോയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ശ്രീലങ്കയോടും സിംബാബ്‌വേയോടും തോറ്റ ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍ എത്താതെ പുറത്തായിരുന്നു.

YouTube video player