സാധാരണ സ്പിന്നർമാരിൽ നിന്ന് വ്യത്യസ്തമായി കൈ താഴ്ത്തി എറിയുന്ന ശൈലി റൗണ്ട് ആക്ഷനാണ് ഇറാസ്മസ് ഇന്ത്യക്കെതിരെ വിജയകരമായി പരീക്ഷിച്ചത്.
ദില്ലി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ വിജയം ആഘോഷിക്കുമ്പോഴും ഇന്ത്യൻ ക്യാമ്പിൽ ചെറിയൊരു ആശങ്ക വിതച്ചാണ് നമീബിയൻ നായകൻ ജെറാര്‍ഡ് ഇറാസ്മസ് മടങ്ങിയത്. മത്സരത്തിൽ 20 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ഇറാസ്മസിന്റെ ബൗളിംഗ് ആക്ഷനാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. പാകിസ്ഥാന്റെ വിവാദ സ്പിന്നറായ ഉസ്മാൻ താരിഖിന്റെ റൗണ്ട് ആം ആക്ഷനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇറാസ്മസിന്റെയും ബൗളിംഗ് ശൈലി.
സാധാരണ സ്പിന്നർമാരിൽ നിന്ന് വ്യത്യസ്തമായി കൈ താഴ്ത്തി എറിയുന്ന ശൈലി റൗണ്ട് ആക്ഷനാണ് ഇറാസ്മസ് ഇന്ത്യക്കെതിരെ വിജയകരമായി പരീക്ഷിച്ചത്. ചില പന്തുകൾ സ്റ്റമ്പിന് പിന്നിൽ നിന്ന് പോലും എറിഞ്ഞ ഇറാസ്മസ് ഇന്ത്യൻ ബാറ്റർമാരുടെ ഏകാഗ്രത തെറ്റിക്കുകയും ചെയ്തിരുന്നു. ഇറാസ്മസിനെതിരെ ഇന്ത്യൻ ബാറ്റര്‍മാര്‍ ഇത്രയും വെള്ളം കുടിച്ചെങ്കില്‍ ഞായറാഴ്ച കൊളംബോയില്‍ പാകിസഥാനെ നേരിടാനിറങ്ങുമ്പോള്‍ ഇറാസ്മസിന്റെ അതേ ശൈലിയില്‍ റൗണ്ട് ആം ആക്ഷനില്‍ പന്തെറിയുന്ന പാക് സ്പിന്നര്‍ ഉസ്മാന് താരിഖിനെ എങ്ങനെയാണ് ഇന്ത്യ നേരിടുക എന്നതാണ് ആരാധകരുടെ പ്രധാന ആശങ്ക.
അതേസമയം, പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ഉസ്മാന് താരിഖിനെ നേരിടാന്‍ ഇന്ത്യക്ക് മികച്ച പരിശീലനം നല്‍കിയതിന് ചിലർ ഇറാസ്മസിനെ അഭിനന്ദിക്കുന്നുമുണ്ട്. കൊളംബോയിലെ സ്പിന്‍ പിച്ചില്‍ ഒരു പേസറെ മാത്രം പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ച് ഇന്ത്യയെ പൂട്ടാന്‍ പാകിസ്ഥാന് തന്ത്രം മെനയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാസ്മസ് ഇന്ത്യയെ വിറപ്പിച്ചത്. ഇറാസ്മസിനെ പോലും നേരിടാൻ പറ്റാത്ത ടീം എങ്ങനെയാണ് ഉസ്മാനെ നേരിടുക എന്നതാണ് മറ്റ് ചിലരുടെ ചോദ്യം.
