ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍, രവീന്ദ്ര ജഡേജയുടെ (43) ഇന്നിംഗ്‌സിന്റെ പിൻബലത്തിൽ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ലക്‌നൗവിന് വേണ്ടി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മുഹ്‌സിന്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം. ലക്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് വേണ്ടി രവീന്ദ്ര ജഡേജയാണ് (29 പന്തില്‍ 43) ടോപ് സ്‌കോററായത്. മറ്റാര്‍ക്കും 25 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ല. ആറ് വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. ലക്‌നൗവിന് വേണ്ടി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മുഹ്‌സിന്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്ന മായങ്ക് യാദവ് തിരിച്ചുവരവില്‍ നാല് ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്തു.

അത്ര മോശമായിരുന്നില്ല രാജസ്ഥാന്റെ തുടക്കം. ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ (22) - വൈഭവ് സൂര്യവന്‍ഷി (8) സഖ്യം 32 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ ജയ്‌സ്വാളിനേയും ധ്രുവ് ജുറലിനേയും (0) അടുത്തടുത്ത പന്തികളില്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സൂര്യവന്‍ഷിയും മടങ്ങിയതോടെ മൂന്നിന് 32 എന്ന നിലയിലായി രാജസ്ഥാന്‍. റിയാന്‍ പരാഗ് (20) - ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (22) എന്നിവര്‍ ചെറുത്തുനില്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അധികനേരം മുന്നോട്ട് പോയില്ല. 30 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

പരാഗിനെ പ്രിന്‍സ് യാദവും ഹെറ്റ്‌മെയറെ മുഹ്‌സിനും മടക്കി. ഇതോടെ അഞ്ചിന് 77 എന്ന നിലയിലായി രാജസ്ഥാന്‍. പിന്നീട് ഡോണോവന്‍ ഫെരേര (20) - ജഡേജ സഖ്യം 33 റണ്‍സും ജഡേജ - ശുഭം ദുെബ (പുറത്താവാതെ 19) സഖ്യം 49 റണ്‍സും കൂട്ടിചേര്‍ത്ത് മാന്യമായ സ്‌കോറിലേക്ക് നയിച്ചു. 29 പന്തുകള്‍ നേരിട്ട ജഡേജ ഒരു സിക്‌സും രണ്ട് ഫോറും നേടി.

YouTube video player