ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടത്തിന് മുന്നോടിയായി, ഇരു ടീമിലെയും ഇതിഹാസ താരങ്ങളായ എം എസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും ഫിറ്റ്നസ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു.

മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തിന് മുന്നോടിയായി ക്രിക്കറ്റ് ലോകം ആകാംക്ഷയില്‍. ഇരു ടീമുകളിലെയും ഇതിഹാസ താരങ്ങളായ എം എസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും ഫിറ്റ്‌നസ് സംബന്ധിച്ച അനിശ്ചിതത്വമാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. കാലിനേറ്റ പരിക്ക് കാരണം ഈ സീസണിലെ ആദ്യ മത്സരങ്ങള്‍ ധോണിക്ക് നഷ്ടമായിരുന്നു. എന്നാല്‍ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനുകള്‍ സിഎസ്‌കെ ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

ഏകദേശം 40 മിനിറ്റോളം ധോണി നെറ്റ്‌സില്‍ വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തി. സര്‍ഫറാസ് ഖാന്‍, ഉര്‍വില്‍ പട്ടേല്‍ എന്നിവര്‍ ബാറ്റ് ചെയ്യുമ്പോഴാണ് ധോണി വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ചത്. ''ധോണി കളിക്കണോ എന്ന കാര്യത്തില്‍ നാളെ അദ്ദേഹവും മെഡിക്കല്‍ സംഘവും ചേര്‍ന്ന് തീരുമാനമെടുക്കും.'' എന്ന് ബോളിംഗ് കോച്ച് എറിക് സിമ്മണ്‍സ് വ്യക്തമാക്കി. നിലവില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നതിനാല്‍ ധോണിയെ ധൃതിപ്പെട്ട് കളിപ്പിക്കാന്‍ ടീം തയ്യാറായേക്കില്ല. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ധോണിയെ ഒരു ഇംപാക്ട് പ്ലെയര്‍ ആയി ഉപയോഗിക്കാനാണ് സാധ്യത.

മറുഭാഗത്ത് മുംബൈ ഇന്ത്യന്‍സും തങ്ങളുടെ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കാര്യത്തില്‍ ആശങ്കയിലാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റതിനെത്തുടര്‍ന്നാണ് രോഹിത്തിന് മൈതാനം വിടേണ്ടി വന്നത്. കെകെആറിനെതിരെ തകര്‍പ്പന്‍ പ്രകടനത്തോടെ സീസണ്‍ തുടങ്ങിയെങ്കിലും പിന്നീട് താരത്തിന് ഫോം നിലനിര്‍ത്താന്‍ പ്രയാസമായിരുന്നു. മത്സരത്തിന് തൊട്ടുമുന്‍പ് മാത്രമേ രോഹിത് കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കൂ എന്ന് മുംബൈ ഇന്ത്യന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായ മുംബൈ - ചെന്നൈ പോരാട്ടം നാളെ നടക്കാനിരിക്കെ, രണ്ട് ടീം നായകന്മാരുടെയും ഫിറ്റ്‌നസ് റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് കായിക ലോകം. നിലവില്‍ മികച്ച ഫോമിലുള്ള സഞ്ജു സാംസണിന്റെ സാന്നിധ്യം സിഎസ്‌കെ നിരയില്‍ നിര്‍ണായകമാകും.

YouTube video player