ആദ്യ ഓവറിലെ നാലാം പന്തില്‍ പൃഥ്വി ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ എം ഡി നിധീഷാണ് മഹാരാഷ്ട്രയെ ഞെട്ടിച്ചത്. അടുത്ത പന്തില്‍ സിദ്ദേശ് വീറിനെ ഗോള്‍ഡന്‍ ഡക്കാക്കി നിധീഷ് ഹാട്രിക്കിന് അടുത്തെത്തി.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്രക്ക് ബാറ്റിംഗ് തകര്‍ച്ച. ഓപ്പണര്‍മാരായ പൃഥ്വി ഷായെയും അര്‍ഷിന്‍ കുല്‍ക്കര്‍ണിയെയും സിദ്ദേശ് വീറിനെയും റണ്ണെടുക്കും മുമ്പ് നഷ്ടമായ മഹാരാഷ്ട്ര ഒടുവില്‍ വിവരം ലഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 18 റൺസെന്ന നിലയിലാണ്. ഒരു റണ്ണുമായി റുതുരാജ് ഗെയ്ക്‌വാദും റണ്ണൊന്നുമെടുക്കാതെ ജലജ് സക്സേനയും ക്രീസില്‍. 

ആദ്യ ഓവറിലെ നാലാം പന്തില്‍ പൃഥ്വി ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ എം ഡി നിധീഷാണ് മഹാരാഷ്ട്രയെ ഞെട്ടിച്ചത്. അടുത്ത പന്തില്‍ സിദ്ദേശ് വീറിനെ ഗോള്‍ഡന്‍ ഡക്കാക്കി നിധീഷ് ഹാട്രിക്കിന് അടുത്തെത്തി. നിധീഷിന്‍റെ പന്തില്‍ സിദ്ദേശ് വീര്‍ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ഹാട്രിക്ക് തികയ്ക്കാനായില്ലെങ്കിലും രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മറ്റൊരു ഓപ്പണറായ അര്‍ഷിന്‍ കുല്‍ക്കർണിയെയും ഗോള്‍ഡന്‍ ഡക്കാക്കിയ എന്‍ പി ബേസില്‍ തന്‍റെ അടുത്ത ഓവറില്‍ ക്യാപ്റ്റൻ അങ്കിത് ബാവ്‌നെയും(0) മടക്കി മഹാരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയിലാക്കി. 23 പന്ത് നേരിട്ട് 12 റണ്‍സെടുത്ത സൗരഭ് നവാലെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മൂന്നാം വിക്കറ്റെടുത്ത നിധീഷ് മഹാരാഷ്ട്രയെ 18-5ലേക്ക് തള്ളിയിട്ടു. നേരത്തെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്.

മഹാരാഷ്ട്ര പ്ലേയിംഗ് ഇലവന്‍: അങ്കിത് ബാവ്‌നെ(ക്യാപ്റ്റൻ), പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സിദ്ധേശ് വീര്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സൗരഭ് നവാലെ, ജലജ് സക്‌സേന, വിക്കി ഓട്‌സ്വാള്‍, രാമകൃഷ്ണ ഘോഷ്‌കർ,മുകേഷ് ചൗധരി,രജനീഷ് ഗുർബാനി.

കേരള പ്ലേയിംഗ് ഇലവന്‍: അക്ഷയ് ചന്ദ്രൻ,രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അങ്കിത് ശർമ, എം ഡി നിധീഷ്, നെടുമൺകുഴി ബേസിൽ, ഈഡൻ ആപ്പിൾ ടോം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക