ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ച് വിക്കറ്റിന് വിജയിച്ചു. 147 റൺസ് വിജയലക്ഷ്യം 15.1 ഓവറില്‍ മറികടന്ന ആര്‍സിബിക്കായി വിരാട് കോലി 49 റൺസ് നേടി.
ബെംഗളൂരു: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 147 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ആര്‍സിബി. 34 പന്തില്‍ 49 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിനെ നാല് വിക്കറ്റ് വീഴ്ത്തിയ റാസിക് സലാം ദര്‍, മൂന്ന് പേരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് തകര്‍ത്തത്. ക്രുനാല്‍ പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്. 32 പന്തില്‍ 40 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
മറപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ഫിലിപ് സാള്‍ട്ടിന്റെ (7) വിക്കറ്റ് ആര്‍സിബിക്ക് നഷ്ടമായി. പ്രിന്‍സ് യാദവിന്റെ ന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് കോലി - ദേവ്ദത്ത് പടിക്കല്‍ (10) സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതില്‍ ഭൂരിഭാഗവും കോലിയുടെ സംഭാവനയായിരുന്നു. ദേവ്ദത്തും മടങ്ങിയെങ്കിലും രജത് പടിധാര്‍ (27), ജിതേഷ് ശര്‍മ (23) എന്നിവരുടെ സംഭാവനകള്‍ ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇരുവരേയും പുറത്താക്കാന് ലക്‌നൗവിന് സാധിച്ചെങ്കിലും ടി ഡേവിഡ് (14), റൊമാരിയോ ഷെപേര്‍ഡ് (14) സഖ്യം ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, ഭേദപ്പെട്ട തുടക്കമാണ് മാര്‍ഷ് - എയ്ഡന്‍ മാര്‍ക്രം (12) സഖ്യം ലക്‌നൗവിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 32 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ മാര്‍ക്രം പുറത്തായി. റാസിഖിന്റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച്. തുടര്‍ന്നെത്തിയ റിഷഭ് പന്ത്, കയ്യില്‍ ഏറുകൊണ്ടതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പകരമെത്തിയ നിക്കോളാസ് പുരാനാവാട്ടെ (1) നിരാശപ്പെടുത്തുകയും ചെയ്തു. ഇതോടെ രണ്ടിന് 35 എന്ന നിലയിലായി ലക്‌നൗ. പിന്നീട് മാര്‍ഷ് - ആയുഷ് ബദോനി (38) സഖ്യം 36 റണ്‍സ് ചേര്‍ത്ത് ലക്‌നൗവിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.
എന്നാല്‍ മാര്‍ഷിനെ ബൗള്‍ഡാക്കി ക്രുനാല്‍ പാണ്ഡ്യ ലക്‌നൗവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ അബ്ദുള്‍ സമദ് (0) നേരിട്ട രണ്ടാം പന്തില്‍ തന്നെ മടങ്ങി. പിന്നാലെ ബദോനിയും. ശേഷം റിഷഭ് പന്ത് (1) തിരിച്ചെത്തിയെങ്കിലും ഒരു റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മുകുള്‍ ചൗധരി നേടിയ 39 റണ്‍സാണ് പിന്നീട് ലക്‌നൗവിന് തുണയായത്. ജോര്‍ജ് ലിന്‍ഡെ (7), മഹുമ്മദ് ഷമി (0), ആവേശ് ഖാന്‍ (1) എന്നിവരുടെ വിക്കറ്റുകളും ലക്‌നൗവിന് നഷ്ടമായി. ദിഗ്‌വേഷ് സിംഗ് രാതി (0) പുറത്താവാതെ നിന്നു.

