ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റിൽ നിർണായക മാറ്റങ്ങൾ. മുൻ നായകൻ സർഫറാസ് അഹമ്മദിനെ മുഖ്യ പരിശീലകനായി നിയമിച്ചു. ഉമർ ഗുൽ, ആസാദ് ഷഫീഖ് എന്നിവരും പരിശീലക സംഘത്തിലുണ്ട്.

ഇസ്ലാമാബാദ്: ബംഗ്ലാദേശിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍. മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിനെ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. മുന്‍ താരങ്ങളായ ഉമര്‍ ഗുല്‍ ബൗളിംഗ് കോച്ചായും ആസാദ് ഷഫീഖ് ബാറ്റിംഗ് കോച്ചായും ടീമിനൊപ്പം ചേരുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 2017ല്‍ ഇന്ത്യയെ തകര്‍ത്ത് പാകിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊടുത്ത നായകനാണ് സര്‍ഫറാസ് അഹമ്മദ്.

ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ പരമ്പരയില്‍ പാകിസ്ഥാന്‍ ഷഹീന്‍സിന്റെ മെന്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബൗളിംഗ് കോച്ചായി എത്തുന്ന ഉമര്‍ ഗുല്‍ 427 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയിട്ടുള്ള താരമാണ്. പാകിസ്ഥാന്റെ വിശ്വസ്തനായ മിഡില്‍ ഓര്‍ഡര്‍ ബാറ്ററായിരുന്ന ആസാദ് ഷഫീഖ് 77 ടെസ്റ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് ബാറ്റിംഗ് കോച്ച് സ്ഥാനത്തേക്ക് എത്തുന്നത്. മെയ് മാസം നടക്കുന്ന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ഷാന്‍ മസൂദ് തന്നെ നയിക്കും. അബ്ദുള്ള ഫസല്‍, അമദ് ഭട്ട്, അസാന്‍ അവൈസ്, മുഹമ്മദ് ഗാസി ഘോറി എന്നീ നാല് പുതുമുഖ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

16 അംഗ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഇമാം ഉള്‍ ഹഖ്, സൗദ് ഷക്കീല്‍, സല്‍മാന്‍ അലി അഗ, ഹസന്‍ അലി, അബ്ദുള്ള ഫസല്‍, അമദ് ഭട്ട്, അസാന്‍ അവൈസ്, മുഹമ്മദ് ഗാസി ഘോറി (വിക്കറ്റ് കീപ്പര്‍), ഖുറം ഷഹ്സാദ്, മുഹമ്മദ് അബ്ബാസ്, നോമാന്‍ അലി, സാജിദ് ഖാന്‍.

പഴയ കണക്കുതീര്‍ക്കാന്‍ പാകിസ്ഥാന്‍

കഴിഞ്ഞ തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാനെ അവരുടെ നാട്ടില്‍ വെച്ച് 2-0 ന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ചരിത്രപരമായ പരമ്പര നേട്ടം സ്വന്തമാക്കിയിരുന്നു. റാവല്‍പിണ്ടിയില്‍ നടന്ന മത്സരങ്ങളില്‍ 10 വിക്കറ്റിനും 6 വിക്കറ്റിനുമായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ആ തോല്‍വിക്ക് പകരം വീട്ടുക എന്ന വലിയ ദൗത്യമാണ് പുതിയ പരിശീലകര്‍ക്കും ടീമിനും മുന്നിലുള്ളത്. ഏപ്രില്‍ 27ന് കറാച്ചിയില്‍ ആരംഭിക്കുന്ന പരിശീലന ക്യാമ്പിന് ശേഷം മെയ് 2ന് ടീം ബംഗ്ലാദേശിലേക്ക് തിരിക്കും. നിലവില്‍ പിഎസ്എല്ലില്‍ കളിക്കുന്ന താരങ്ങള്‍ ടൂര്‍ണമെന്റ് കഴിഞ്ഞാലുടന്‍ ക്യാമ്പില്‍ ജോയിന്‍ ചെയ്യും.

YouTube video player