ഐപിഎല്‍ 2026-ല്‍ പഞ്ചാബ് കിംഗ്‌സിന്റെ മുന്നേറ്റത്തിന് പിന്നില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സവിശേഷമായ നേതൃത്വഗുണമാണെന്ന് ബോളിംഗ് പരിശീലകന്‍ സായ്രാജ് ബഹുതുലെ പറയുന്നു.

മൊഹാലി: ഐപിഎല്‍ 2026 പകുതി പിന്നിടുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആധിപത്യം ഉറപ്പിച്ച് മുന്നേറുകയാണ് പഞ്ചാബ് കിംഗ്‌സ്. കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്താണ്. ടീമിന്റെ ഈ അപ്രതീക്ഷിത കുതിപ്പിന് പിന്നില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ശാന്തമായ നേതൃപാടവവും പരിശീലകന്‍ റിക്കി പോണ്ടിംഗിന്റെ തന്ത്രങ്ങളുമാണെന്ന് ടീമിന്റെ സ്പിന്‍ ബോളിംഗ് പരിശീലകന്‍ സായ്രാജ് ബഹുതുലെ വ്യക്തമാക്കി.

ശ്രേയസ് അയ്യരുടെ വളര്‍ച്ചയെക്കുറിച്ച് ബഹുതുലെ വാചാലനായി. ''ശ്രേയസിന്റെ നേതൃത്വഗുണം സവിശേഷമാണ്. താന്‍ മാത്രമല്ല, കളിക്കളത്തിലുള്ള മറ്റ് 10 പേരും തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. കടുത്ത സമ്മര്‍ദ്ദഘട്ടങ്ങളിലും ശാന്തത പാലിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു.'' ബഹുതുലെ പറഞ്ഞു. ടീമിലെ ഓരോ കളിക്കാരനുമായും മികച്ച ബന്ധം പുലര്‍ത്തുന്ന അയ്യര്‍, ബെഞ്ചിലിരിക്കുന്ന താരങ്ങളെപ്പോലും ആത്മവിശ്വാസത്തോടെ കൂടെനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോണ്ടിംഗിന്റെ തന്ത്രങ്ങളും ടീം സംസ്‌കാരവും

കഴിഞ്ഞ വര്‍ഷം റിക്കി പോണ്ടിംഗ് ടീമില്‍ കൊണ്ടുവന്ന മൂല്യങ്ങളും ശൈലിയുമാണ് ഈ സീസണിലും പഞ്ചാബിനെ നയിക്കുന്നതെന്ന് ബഹുതുലെ നിരീക്ഷിച്ചു. ''റിക്കി പോണ്ടിംഗും ശ്രേയസ് അയ്യരും തമ്മിലുള്ള ഒത്തൊരുമ ടീമിന് വലിയ വ്യക്തത നല്‍കുന്നു. ഓരോ മത്സരത്തെയും എങ്ങനെ സമീപിക്കണം എന്നതില്‍ ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഈ ഐക്യം പ്രകടമാണ്.'' അദ്ദേഹം പറഞ്ഞു.

വെല്ലുവിളികളും പ്രതീക്ഷകളും

ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനാണെങ്കിലും ജാഗ്രത കൈവിടരുതെന്ന് ബഹുതുലെ ഓര്‍മ്മിപ്പിച്ചു. ബാറ്റിംഗിലെ ആഴമാണ് പഞ്ചാബിന്റെ കരുത്ത്. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ പുതിയ പന്തില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന കാര്യത്തില്‍ ഇനിയും മെച്ചപ്പെടാനുണ്ട്. ''ഓരോ മത്സരത്തെയും ഗൗരവത്തോടെ കാണാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിലവില്‍ കാര്യങ്ങള്‍ അനുകൂലമാണെങ്കിലും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ഞങ്ങള്‍ സജ്ജമാണ്.'' ബഹുതുലെ വ്യക്തമാക്കി.

YouTube video player