ടി20 ലോകകപ്പ് സൂപ്പർ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. സെമിയിലെത്താൻ ഇന്ത്യക്ക് കഴിയുമോ

സൂപ്പർ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ടി 20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്നലെ അഹമ്മദാബാദില്‍ സംഭവിച്ചത്. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 111 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ ഇനി സെമി ഫൈനലില്‍ കേറുമോ. സാധ്യതകള്‍ എന്തെല്ലാം.

76 റണ്‍സിന്റെ പടുകൂറ്റൻ തോല്‍വിയാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്. പരാജയഭാരം കൂടിയതോടെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് -3.8 ആയി ഉയരുകയും ചെയ്തു. നിലവില്‍ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.

സെമി ഫൈനലില്‍ എത്താൻ ഇന്ത്യക്ക് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. വെസ്റ്റ് ഇൻഡീസിനും സിംബാബ്‌വെയ്ക്കും എതിരെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. വെറുതെ ഒരു ജയം മതിയാകില്ല ഇന്ത്യയുടെ സാധ്യതകള്‍ ഉയരാൻ. തിരിച്ചടിയായിരിക്കുന്ന നെറ്റ് റണ്‍ റേറ്റ് മറികടക്കാൻ പോന്ന ജയം ആവശ്യമാണ്.

ഇന്ത്യ ജയിച്ചതുകൊണ്ട് മാത്രം മതിയാകില്ല കാര്യങ്ങള്‍ എളുപ്പമാകാൻ. ദക്ഷിണാഫ്രിക്കയുടെ സഹായം കൂടി ആവശ്യമാണ്. ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാകുന്നതിനായി ദക്ഷിണാഫ്രിക്കയും എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഇന്ത്യ വിൻഡീസിനേയും സിംബാബ്‌വയേയും കീഴടക്കുകയും പ്രോട്ടീയാസ് അജയ്യരാകുകയും ചെയ്താല്‍ അവസാന നാല് ഉറപ്പിക്കാൻ സൂര്യക്കും കൂട്ടർക്കുമാകും.

ഇനി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ ടീമുകളില്‍ ഏതെങ്കിലും രണ്ട് ടീം ഇന്ത്യക്ക് പുറമെ രണ്ട് വീതം ജയം മാത്രമാണ് നേടുന്നതെങ്കിലും കാര്യങ്ങള്‍ കടുപ്പമാകും. ഇവിടെ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും.

ഇന്ത്യ ഏതെങ്കിലും ഒരു മത്സരം പരാജയപ്പെട്ടാല്‍ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും.