പാകിസ്ഥാൻ ഓസ്‌ട്രേലിയയെയോ ഇംഗ്ലണ്ടിനെയോ തോൽപ്പിച്ചേക്കാം, അവർ എത്ര നല്ല ഫോമിലായാലും ഇന്ത്യക്കെതിരെ കളിക്കുമ്പോൾ അവരുടെ കൈകാലുകൾ വിറയ്ക്കും.
കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആധികാരിക വിജയത്തിന് പിന്നാലെ പാക് ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കൊളംബോയിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. പാക് താരങ്ങളുടെ പ്രകടനം ഒരു 'ക്ലബ്ബ്' നിലവാരത്തിലുള്ളതായിരുന്നുവെന്നും കൈഫ് തന്‍റെ യൂട്യൂബ് ചാനലിൽ കൈഫ് പരിഹസിച്ചു.
പാകിസ്ഥാൻ ഓസ്‌ട്രേലിയയെയോ ഇംഗ്ലണ്ടിനെയോ തോൽപ്പിച്ചേക്കാം, അവർ എത്ര നല്ല ഫോമിലായാലും ഇന്ത്യക്കെതിരെ കളിക്കുമ്പോൾ അവരുടെ കൈകാലുകൾ വിറയ്ക്കും. ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ കളിക്കാർക്കും പരിശീലകര്‍ക്കും മാനേജ്‌മെന്‍റിനും മേൽ വലിയ സമ്മർദ്ദമാണുള്ളത്. ഈ പരിഭ്രമത്തിനിടയിൽ അവര്‍ക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്നും കൈഫ് പറഞ്ഞു.
ഈ ലോകകപ്പിൽ അമേരിക്കയും നമീബിയയുമെല്ലാം പാകിസ്ഥാനേക്കാൾ മികച്ച രീതിയിൽ ഇന്ത്യക്കെതിരെ പോരാടിയെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരെയുള്ള പാകിസ്ഥാന്‍റെ പ്രകടനം വെറുമൊരു ക്ലബ്ബ് മത്സരം പോലെയാണ് തോന്നിച്ചത്. ഇന്ത്യക്കെതിരെ യുഎസ്എയും നമീബിയയും നന്നായി പൊരുതിയിരുന്നു. എന്നാൽ പാകിസ്ഥാൻ ഒരു പോരാട്ടം പോലും നൽകാതെ രണ്ട് പോയിന്‍റ് ഇന്ത്യക്ക് സമ്മാനിക്കുകയായിരുന്നുവെന്നും കൈഫ് പറഞ്ഞു.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെ തീരുമാനത്തെയും കൈഫ് വിമർശിച്ചു. ബുമ്ര, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവർക്കെതിരെ റൺസ് പിന്തുടരാമെന്ന് കരുതിയത് വലിയ വിഡ്ഢിത്തമായിരുന്നുവെന്നും നിര്‍ണായക ടോസ് നേടിയപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കണമായിരുന്നുവെന്നും കൈഫ് കൂട്ടിച്ചേർത്തു.
