തന്റെ അസ്വാഭാവിക ബൗളിംഗ് ആക്ഷനെച്ചൊല്ലിയുള്ള ഇന്ത്യൻ ആരാധകരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖ്. 

കൊളംബോ: തന്റെ അസ്വാഭാവികമായ ബൗളിംഗ് ആക്ഷനെച്ചൊല്ലി ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, മറുപടിയുമായി പാകിസ്ഥാന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖ്. വരാനിരിക്കുന്ന പോരാട്ടത്തില്‍ തന്നെ നേരിടുക എന്നത് ഇന്ത്യയ്ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും തന്റെ ആക്ഷനെക്കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകള്‍ ഇതിന്റെ തെളിവാണെന്നും താരം പറഞ്ഞു.

തന്റെ ബൗളിംഗ് ശൈലിയെക്കുറിച്ചുള്ള ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ താരിഖ് പറഞ്ഞത് ഇങ്ങനെ... ''ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഇത്രയധികം ചര്‍ച്ചകള്‍ നടക്കുന്നത് അവര്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ എന്റെ ആക്ഷനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് എന്നെ നേരിടാന്‍ ആശങ്കയുണ്ടെന്നാണ്. എന്നാല്‍ ഞാന്‍ ഇത്തരം മാധ്യമ ചര്‍ച്ചകളിലൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ കളിയിലും പരിശീലനത്തിലും മാത്രമാണ് എന്റെ ശ്രദ്ധ.'' ഉസ്മാന്‍ പറഞ്ഞു.

രണ്ട് തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്ഷന്‍

നേരത്തെ കൈമുട്ടിന്റെ വളവ് കാരണം രണ്ട് തവണ താരിഖിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിസിയുടെ പരിശോധനയില്‍ താരം ക്ലിയറന്‍സ് നേടുകയും ചെയ്തു. യുഎസ്എയ്ക്കെതിരായ തന്റെ ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി താരം വരവറിയിച്ചു കഴിഞ്ഞു. പാകിസ്ഥാന്‍ ഷഹീന്‍ അഫ്രീദിയെ മാത്രം ഏക പേസറായി നിര്‍ത്തി, താരിഖ് ഉള്‍പ്പെടെയുള്ള നാല് സ്പിന്നര്‍മാരെയാണ് കഴിഞ്ഞ മത്സരത്തില്‍ പരീക്ഷിച്ചത്. ഇത് ഇന്ത്യയ്‌ക്കെതിരായ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു.

ഇതൊരു സാധാരണ മത്സരം മാത്രം

ഇന്ത്യയ്ക്കെതിരായ ചരിത്രപരമായ റെക്കോര്‍ഡുകളെക്കുറിച്ചുള്ള ചോദ്യത്തിന്, പഴയ വിജയങ്ങളും കണക്കിലെടുക്കണമെന്ന് താരിഖ് മറുപടി നല്‍കി. ''ഇതൊരു സാധാരണ മത്സരം മാത്രമാണ്. അമിതമായ ആവേശമോ സമ്മര്‍ദ്ദമോ തലയില്‍ കയറ്റാതെ ലളിതമായ പ്ലാനുകള്‍ പാലിച്ച് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എല്ലാ മത്സരങ്ങളെയും പോലെ ഇതിനെയും കണ്ട് ലോകകപ്പ് നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.'' ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ താരിഖിന്റെ മിസ്റ്ററി സ്പിന്നിനെ ഇന്ത്യ എങ്ങനെ നേരിടും എന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

YouTube video player