ഇടുക്കി നെടുങ്കണ്ടത്ത് വീടിന്റെ പരിസരത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കാണാതായ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും മൃതദേഹങ്ങളാണിതെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നാലെ മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കാണാതായതോടെ ദുരൂഹത വർധിച്ചിരിക്കുകയാണ്.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് എസ്പി ഇടുക്കി കെഎം സാബു മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുള്ളത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് എസ്പി പറഞ്ഞു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാൻ പോസ്റ്റുമോർട്ടം പരിശോധന വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരെയും ഏപ്രിൽ 9 വരെ ആളുകൾ നേരിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം നാട്ടുകാർക്ക് തോന്നി. ഈ വിവരം മകളെ അറിയിക്കുന്നു. തുടർന്ന് മകൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പൊലീസിനെ വിവരമറിയിക്കണമെന്ന് ഇടുക്കി എസ്പി അറിയിച്ചു.

കുടുംബ പ്രശ്നം ഉണ്ടായിരുന്നുവെന്ന് മേരിക്കുട്ടിയുടെ മകളുടെ ഭർത്താവ് രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാ ദിവസവും റെജിയും സജിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്ന് രാജു പറയുന്നു. ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. സജിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് മുതൽ സജി വീട്ടിലില്ല. അമ്മയെ അന്വേഷിക്കുമ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയിരുന്നതെന്നു രാജു പറയുന്നു.

YouTube video player