നടി അനുമോള്‍ വിനുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍.

ബിഗ് ബോസ് മലയാളം സീസൺ 7ൽ മൽസരാർത്ഥികൾക്കൊപ്പം തന്നെ പ്രശസ്തനായ വ്യക്തിയാണ് പിആർ കൺസൾട്ടന്റായ വിനു വിജയ്. കഴിഞ്ഞ സീസണിൽ ജിന്റോയ്ക്ക് വേണ്ടിയാണ് വിനു പിആർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ അനുമോൾക്കു വേണ്ടിയും ശൈത്യക്കു വേണ്ടിയും വിനു പിആർ ചെയ്തിരുന്നു.

ഇതിനിടെ അനുമോളുടെ പിആർ തുകയും പിആർ ആക്ടിവിറ്റികളും സംബന്ധിച്ച് ബിഗ്ബോസിനകത്തും പുറത്തും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെ അനുമോളിൽ നിന്നും താൻ അൽപം അകലം പാലിക്കുകയാണെന്ന അറിയിപ്പുമായി വിനു രംഗത്തെത്തിയിരിക്കുന്നത്. ഇതേക്കുറിച്ചെല്ലാമാണ് പുതിയ അഭിമുഖത്തിൽ അനുമോൾ സംസാരിക്കുന്നത്. തന്റെ സഹോദരിയുടെ പേര് വിനു ഇതിലേക്ക് വലിച്ചിഴച്ചതാണ് അകലം പാലിക്കാൻ കാരണമെന്ന് അനുമോൾ പറയുന്നു.

''പിആർ ഉള്ള കാര്യം പുറത്ത് പറയാൻ പാടില്ലെന്ന് അറിയില്ലായിരുന്നു. ഞാനൊരു തുറന്ന പുസ്തകം ആയത് കൊണ്ട് പലരോടും പറഞ്ഞു. 15 ലക്ഷം രൂപ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ബിഗ് ബോസിൽ പോകില്ലായിരുന്നു. എനിക്ക് കൂടുതൽ നെഗറ്റീവ് ഉണ്ടാക്കിയത് വിനു ആണ് എന്ന് പലരും പറയുന്നുണ്ടായിരുന്നു. എന്ത് നെഗറ്റീവ് ആണെന്ന് അറിയില്ല. എന്തിനാണ് ആ സമയം ഇന്റർവ്യൂ കൊടുത്തതെന്ന് വിനുവിനോട് ഞാൻ ചോദിച്ചു. ബിഗ് ബോസ് ഹൗസിലുണ്ടായിരുന്ന മറ്റ് കണ്ടസ്റ്റൻസിനും പിആർ ഉണ്ടെന്ന് പറയാനാണ് ഇന്റർവ്യൂ കൊടുത്തത് എന്നാണ് വിനു പറഞ്ഞത്.

എന്റെ ഫാൻസുകാരാണ് അവരുടെ സോഷ്യൽ മീഡിയയിൽ വന്ന് ചീത്തവിളിക്കുന്നതെന്ന് ബിഗ് ബോസിലുണ്ടായ പലർക്കും തെറ്റിദ്ധാരണയുണ്ട്. അതിന് പിന്നിൽ താനല്ലെന്ന് വിനു പറയുന്നുണ്ട്. ബിന്നിയോടും ഭർത്താവിനോടും വിനു ഇത് പറഞ്ഞിരുന്നു. അപ്പോൾ എന്റെ ചേച്ചിയുടെ പേരാണ് പറഞ്ഞത്. എന്റെ ചേച്ചിയും പല ഗ്രൂപ്പുകളിലും ഉണ്ടായിരുന്നു. എന്തിനാണ് വിനുവിന്റെ ഭാഗം ശരിയാക്കുന്നതിന് വേണ്ടി എന്റെ ചേച്ചിയുടെ പേരു പറയുന്നതെന്നു ചോദിച്ച് വിനുവുമായി ഞാൻ വഴക്കുണ്ടാക്കി. അങ്ങനെ വിഷമം തോന്നിയാണ് വിനു ഞാനുമായുള്ള സൗഹൃദം നിർത്തിയത്'', എന്നാണ് അനുമോൾ പറഞ്ഞത്.