ഇടതു-വലതു മുന്നണികളുടെ വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടായെന്നും, ഇത് തനിക്ക് അനുകൂലമായി മാറി 55,000 വോട്ടുകളോടെ വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം കണക്കുകൾ നിരത്തി അവകാശപ്പെടുന്നു.
തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം ഉണ്ടാകുമെന്ന പ്രവചനവുമായി എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ, ഇടതു-വലതു മുന്നണികളുടെ വോട്ട് ബാങ്കുകളിൽ വലിയ വിള്ളലുണ്ടായെന്നും അത് തന്നെ വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം കണക്കുകൾ സഹിതം സമർത്ഥിക്കുന്നു. സിപിഎം സ്ഥാനാർത്ഥി പുഷ്പ ദാസിനെതിരെ രൂക്ഷമായ വിമർശനമാണ് മാരാർ ഉന്നയിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർക്ക് പോലും പരിചിതമല്ലാത്ത, മണ്ഡലത്തിന് പുറത്തുള്ള വ്യക്തിയാണ് സ്ഥാനാർത്ഥി. സെബാസ്റ്റ്യൻ പോളിനെയും ഡോ. ജോ ജോസഫിനെയും പോലെ പൊതുസ്വീകാര്യരായവർക്ക് പോലും 45000 വോട്ടുകളേ കിട്ടിയിട്ടുള്ളൂ.
അർഹതയുണ്ടായിരുന്ന അരുൺ കുമാറിനെയും ഉദയ കുമാറിനെയും വെട്ടി പി രാജീവ് കളിച്ച കളിയാണ് പുഷ്പ ദാസിന്റെ സ്ഥാനാർത്ഥിത്വം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് വോട്ട് കുറയ്ക്കാൻ മാത്രമേ സഹായിക്കൂ. യാതൊരു സോഷ്യൽ മീഡിയ കാമ്പയിനും ഇല്ലാത്ത ഇടതുപക്ഷത്തിന് മണ്ഡലത്തിൽ 30,000 വോട്ടുകൾ പോലും കിട്ടില്ലെന്ന് മാരാർ അവകാശപ്പെടുന്നു. സിറ്റിംഗ് എംഎൽഎ ഉമ തോമസിനെതിരെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തിരിച്ചടിയാകുമെന്ന് മാരാർ നിരീക്ഷിക്കുന്നു.
ദീപ്തി മേരി വർഗ്ഗസിനെപ്പോലെയുള്ളവർക്ക് സീറ്റ് നിഷേധിച്ചത് വലിയ എതിർപ്പുണ്ടാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉമ തോമസിന് വേണ്ടി വേണ്ടത്ര പ്രചാരണം നടത്തിയില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ഇടപെട്ട ഉമ തോമസിനോട് രാഹുൽ ആരാധകർക്ക് കടുത്ത ദേഷ്യമുണ്ട്. പി.ടി തോമസിന്റെ വ്യക്തിപ്രഭാവത്തിൽ കിട്ടിയ വോട്ടുകൾ ഉമ തോമസിന് ലഭിക്കില്ല. സഹതാപ തരംഗം അവസാനിച്ചു. ഉമ തോമസിന്റെ വോട്ടുകൾ 50,000-ത്തിനും 55,000-ത്തിനും ഇടയിൽ നിൽക്കുമെന്നാണ് മാരാരുടെ ഗണിതം.
സർവേകൾ എൻഡിഎയ്ക്ക് 10-13 ശതമാനം വോട്ടുകൾ മാത്രമേ പ്രവചിക്കുന്നുള്ളൂ എങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണെന്ന് അദ്ദേഹം പറയുന്നു. ആകെ പോൾ ചെയ്ത 1.40 ലക്ഷം വോട്ടുകളിൽ ഇടതിനും വലതിനും ലഭിക്കുന്ന വോട്ടുകൾ കഴിഞ്ഞാൽ ബാക്കി വരുന്ന 55,000 വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന് മാരാർ വിശ്വസിക്കുന്നു. 10 ശതമാനം വോട്ട് മണ്ഡലത്തിൽ കൂടിയത് തനിക്ക് വേണ്ടിയാണ്. കഴിഞ്ഞ തവണ ഉമ തോമസിന് പോയ പല വോട്ടുകളും ഇത്തവണ തന്നിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.


