ബീഫ് കഴിക്കാത്തത് ബിജെപി ആയതുകൊണ്ടാണോ എന്ന ഷിയാസ് കരീമിന്റെ ചോദ്യം വിവാദമായ പശ്ചാത്തലത്തിൽ അനുമോൾ വിശദീകരണം നൽകി. ഷിയാസ് തമാശയായി ചോദിച്ചതാണെന്നും നിർബന്ധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

ടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചൊരു കാര്യമായിരുന്നു അനുമോളോട് ഷിയാസ് കരീം ബീഫ് കഴിക്കാൻ പറഞ്ഞത്. 'നീ ബിജെപി ആയത് കൊണ്ടാണോ ബീഫ് കഴിക്കാത്തത്' എന്ന തരത്തിൽ ചോദിച്ചത് വിവാദങ്ങൾക്ക് തുടക്കമിടുകയായിരുന്നു. പിന്നാലെ ഷിയാസിനെ എതിരെ വലിയ തോതിലുള്ള ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നു. ഇക്കാര്യത്തിൽ ഷിയാസ് വിശദീകരണവുമായി എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളും വൈറലായി മാറി. ഇപ്പോഴിതാ അന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബി​ഗ് ബോസ് വിന്നർ കൂടിയായ അനുമോൾ.

ഷിയാസ് തന്നെ ബീഫ് കഴിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും ഇതെല്ലാം കഴിക്കുന്ന ആളാണ് താനെന്നും അന്ന് ഡയറ്റായതിനാലാണ് കഴിക്കാത്തതെന്നുമാണ് അനുമോൾ പറഞ്ഞത്. കഴിഞ്ഞ ഒൻപത് വർഷമായി തനിക്ക് അറിയാവുന്ന ആളാണ് ഷിയാസ് എന്ന് പറഞ്ഞ അനുമോൾ, ഇരുവരും തമ്മിൽ സഹോദര ബന്ധമാണെന്നും വ്യക്തമാക്കി. വിവാദങ്ങളും വിമർശനങ്ങളും തരണം ചെയ്ത് ഷിയാസ് മുന്നോട്ട് പോകുമെന്നും അനുമോൾ കൂട്ടിച്ചേർത്തു. ഓൺലൈൻ മാധ്യമങ്ങളോട് ആയിരുന്നു അനുവിന്റെ പ്രതികരണം.

അനുമോളുടെ വാക്കുകൾ ഇങ്ങനെ

അന്ന് അവിടെ വച്ച് സംസാരിച്ചത് പുറമേന്ന് ഒരാൾക്ക് കേൾക്കുമ്പോൾ, അല്ലെങ്കിൽ എല്ലാവർക്കും അത് ഇഷ്ടപ്പെടണമെന്നില്ല. എന്നോട് സംസാരിച്ചത് എന്ന് വച്ചാൽ, നീ എന്താ ബീഫ് കഴിക്കാത്തെ ? ബിജെപി ആയത് കൊണ്ടാണോ എന്നാണ്. അതൊരു തമാശയായിട്ട് ചോദിച്ചതാണ്. ഞാൻ ബിജെപി ആയത് കൊണ്ടോ അല്ലാത്തത് കൊണ്ടോ അല്ല. പുള്ളി വെറും തമാശയ്ക്ക് ചോദിച്ച ചോദ്യമാണ്. പക്ഷേ ആൾക്കാർക്ക് കേൾക്കുമ്പോൾ, എന്നെ മനഃപൂർവ്വം കഴി‍ക്കാൻ വേണ്ടി നിർബന്ധിച്ചതാണെന്നാണ് തോന്നുന്നത്. ആ ആരോപണം ഭയങ്കര തെറ്റാണ്.

എന്റെ വീട്ടിൽ ബീഫ്, പോർക്ക്, മട്ടൻ, ചിക്കൻ അങ്ങനെയുള്ള എല്ലാ സാധനങ്ങളും അച്ഛൻ വാങ്ങിക്കൊണ്ട് വന്ന്, എന്റെ അമ്മ കുക്ക് ചെയ്ത്, അത് കഴിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ആ ടേസ്റ്റ് അറിഞ്ഞ് തന്നെയാണ് വളർന്നത്. ഷിയാസ് ഇക്ക പറഞ്ഞ സമയത്ത് ഞാൻ ബീഫ് കഴിക്കാത്തത് ഡയറ്റ് നോക്കുന്നത് കൊണ്ടാണ്. അന്ന് ഞാൻ ചിക്കൻ മാത്രമെ കഴിച്ചിട്ടുള്ളൂ. ബീഫും പോർക്കും എല്ലാം കഴിക്കുന്ന വ്യക്തിയാണ് ഞാൻ.

വിമർശകർ പറയുന്നത് പറയട്ടെ. അതൊന്നും നോക്കിയല്ല പുള്ളിക്കാരൻ ജീവിക്കുന്നത്. ഇതിനെക്കാൾ വലിയ സംഭവങ്ങൾ ഇക്കയുടെ ലൈഫിൽ സംഭവിച്ചിട്ടുണ്ട്. അതൊന്നും പേടിച്ചിട്ടല്ല നിൽക്കുന്നതും. ഇതൊക്കെ തരണം ചെയ്ത് പുള്ളി മുന്നോട്ട് പോകും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming