തന്റെ കഠിന വേദനയിലും ഭാര്യയെ പരിചരിക്കാൻ മുന്നിട്ടു നിന്ന ഇര്ഫാന് ഖാന്റെ സ്നേഹത്തെ പുകഴ്ത്തിയാണ് പലരും കമന്റ് ചെയ്യുന്നത്.
ഇന്ത്യൻ സിനിമയ്ക്ക് വലിയൊരു നഷ്ടം സമ്മാനിച്ചായിരുന്നു നടൻ ഇർഫാൻ ഖാന്റെ മരണം. കാൻസറിനെ തുടർന്ന് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ആറ് വർഷം പിന്നിടുമ്പോഴും, ഭാര്യ സുതപ സിക്തറും മകൻ ബാബിലും അദ്ദേഹത്തിന്റെ ഓർമകൾ തുളുമ്പുന്ന പോസ്റ്റുകൾ പങ്കിടാറുണ്ട്. അവ ഞൊടിയിട കൊണ്ടാണ് സിനിമാസ്വാദകരും അദ്ദേഹത്തിന്റെ ആരാധകരും ഏറ്റെടുക്കുന്നത്. അത്തരത്തിൽ ബാബിൽ പങ്കുവച്ചൊരു ഫോട്ടോ ഓരോരുത്തർക്കും കണ്ണീർ കാഴ്ചയായി മാറിയിരിക്കുകയാണ്.
ആശുപത്രിയിൽ നിന്നുമുള്ള ഫോട്ടോയാണിത്. ഇർഫാനെയും ഭാര്യയേയും ഫോട്ടോയിൽ കാണാം. ഫോണിലെ ഫ്ലാഷ് ഓണാക്കി തലയിൽ കെട്ടിവച്ചിരിക്കുന്ന തരത്തിലാണ് ഇർഫാൻ. ഒപ്പം ഭാര്യയുടെ ഉള്ളം കാലിൽ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഈ ഫോട്ടോയെ കുറിച്ച് ബാബിൽ കുറിച്ചത്, "ബാബയുടെ കാൻസർ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയം, അദ്ദേഹത്തെ പരിചരിക്കാനായി മമ്മ ഓടി നടന്നു. അവസാരം കാലിൽ ആണി രോഗവും വന്നു. കഠിനമായി വേദന വരുമായിരുന്നു. ആ സമയത്ത് ബാബ ഫോൺ തലയിൽ കെട്ടി, ആ വെളിച്ചത്തിൽ മമ്മയുടെ കാലിൽ നിന്നും ആണികൾ നീക്കം ചെയ്യുമായിരുന്നു", എന്നാണ്.
ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. തന്റെ കഠിന വേദനയിലും ഭാര്യയെ പരിചരിക്കാൻ മുന്നിട്ടു നിന്ന അദ്ദേഹത്തിന്റെ സ്നേഹത്തെ പുകഴ്ത്തിയാണ് പലരും കമന്റ് ചെയ്യുന്നത്. "പ്രപഞ്ചത്തിലെ ഏറ്റവും മികച്ച മാതാപിതാക്കളാണ് നിനക്ക്. നീ അനുഗ്രഹീതനാണ്", എന്നാണ് ബാബിലനോടായി ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
2018ലാണ് തനിക്ക് കാൻസറാണെന്ന് ഇർഫാൻ ഖാൻ വെളിപ്പെടുത്തുന്നത്. ന്യൂറോ എൻഡോക്രെയിൻ ട്യൂമറായിരുന്നു. കാൻസറിനോട് പോരാടിയ അദ്ദേഹം 2020 ഏപ്രിൽ 20ന് വിടപറഞ്ഞു. 54-ാമത്തെ വയസിലായിരുന്നു വിയോഗം. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അന്ത്യം.



