കനേഡിയൻ ഡിസ്‍ട്രിബ്യൂഷൻ കമ്പനിയായ യോര്‍ക്ക് സിനിമാസാണ് ജനനായകന്റെ റിലീസ് സംബന്ധിച്ച് പുതിയ അപ്‍ഡേറ്റ് നല്‍കിയത്.

തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകൻ. രാജ്യത്തിനു പുറത്തും ആരാധകരുള്ള വിജയ്‍ രാഷ്‍ട്രീയത്തിലിറങ്ങിയതിനാല്‍ അദ്ദേഹത്തിന്റെ അവസാന സിനിമയാണ് ജനനായകൻ എന്നതിനാലാണ് ജനനായകന് വൻ ഹൈപ്പ് കൈവന്നത്. ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചെങ്കിലും സെൻസര്‍ നടപടി പൂര്‍ത്തിയാക്കാത്തതിനാല്‍ ജനനായകൻ റിലീസ് നീളുകയാണ്. ഏപ്രില്‍ 30നുള്ളില്‍ ജനനായകൻ തിയറ്ററുകളില്‍ എത്തില്ലെന്നാണ് പുതിയ അപ്‍ഡേറ്റ്.

കനേഡിയൻ ഡിസ്‍ട്രിബ്യൂഷൻ കമ്പനിയായ യോര്‍ക്ക് സിനിമാസാണ് ജനനായകന്റെ റിലീസ് സംബന്ധിച്ച് പുതിയ അപ്‍ഡേറ്റ് നല്‍കിയത്. 20226 ഏപ്രില്‍ 30ന് മുമ്പ് ജനനായകൻ റിലീസ് ഉണ്ടാകില്ലെന്നാണ് യോര്‍ക്ക് സിനിമാസ് അറിയിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ യോര്‍ക്ക് സിനിമാസ് പുറത്തുവിട്ടു. പുതിയ അപ്‍ഡേറ്റില്‍ ആരാധകര്‍ നിരാശയിലുമാണ്.

അതിനിടെ കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ പിൻവലിച്ചിട്ടുണ്ട്. വിജയ്‍യുടെ അവസാന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റേതാണ് നിര്‍ണ്ണായക നീക്കം. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ട്.

കോടതിയിലെ നിയമ പോരാട്ടം തുടര്‍ന്നാല്‍ റിലീസ് അനിശ്ചിതത്വം തുടരുമെന്നതാണ് നിര്‍മ്മാതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇനി സിംഗിള്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയാല്‍ നടപടികള്‍ ആരംഭിക്കാന്‍ തന്നെ ചുരുങ്ങിയത് 20 ദിവസമെങ്കിലുമെടുക്കും. അതിന് ശേഷം സെന്‍സര്‍ ബോര്‍ഡിന് എട്ട് ആഴ്ച വരെ സമയം നല്‍കാന്‍ കോടതിക്ക് സാധിക്കും. സിംഗിള്‍ ബെഞ്ചില്‍ നിന്ന് ഒരു അനുകൂല ഉത്തരവുണ്ടായാല്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകും. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സുപ്രീം കോടതിയിലേക്കും വ്യവഹാരം നീളും. നിയമപോരാട്ടവുമായി മുന്നോട്ട് പോകുന്നപക്ഷം ചിത്രം എപ്പോള്‍ തിയറ്ററുകളില്‍ എത്തിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരും. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. അങ്ങനെ വന്നാല്‍ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് നീളും. തെരഞ്ഞെടുപ്പില്‍ ടിവികെയ്ക്ക് തിരിച്ചടി നേരിട്ടാല്‍ വിജയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ലഭിക്കണമെന്നില്ല. ഏപ്രില്‍ വരെ ജനനായകൻ എത്തിലെന്ന് യോര്‍ക്ക് സിനിമാസ് അറിയിച്ചത് ഈ സാഹചര്യത്തിലാണമെന്ന് വേണം കരുതാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക