മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം നേടിയ മമ്മൂട്ടി, തനിക്കൊപ്പം മത്സരിച്ച ആസിഫ് അലിയെയും ബേസിൽ ജോസഫിനെയും വേദിയിലേക്ക് ക്ഷണിച്ചു. ഇരുവരും ഒട്ടും പിന്നിലല്ലെന്നും പുരസ്കാരം തനിക്ക് ലഭിച്ചത് എന്തോ കൊണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു.
കൊച്ചി: ഫിലിം ഫെയർ അവാർഡ് പുരസ്കാരം വേദിയിൽ അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് മമ്മൂട്ടി. മികച്ച മലയാള നടനുള്ള പുരസ്കാരം സ്വീകരിച്ച മമ്മൂട്ടി, തനിക്കൊപ്പം മത്സരിച്ച ആസിഫ് അലിയെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ചു. ഒരർഥത്തിലും ഇരുവരും എന്നെക്കാൾ ഒട്ടും താഴെ അല്ലെന്നും എന്തോ സംഭവിച്ച് പുരസ്കാരം തനിക്ക് ലഭിച്ചതാണെന്നും ഇരുവരും ഒരുപാട് കഴിവുള്ള യുവതാരങ്ങളാണെന്നും മമ്മൂട്ടി പറഞ്ഞു. പ്ലീസ്, വാടാ... എന്ന് പറഞ്ഞാണ് മമ്മൂട്ടി ഇരുവരെയും ക്ഷണിച്ചത്. ഇതോടെ സദസ് കൈയടികളോടെ മൂവരെയും സ്വീകരിച്ചു. നടി സുഹാസിനിയില്‍ നിന്നാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിച്ചത്.
ഇരുവരും സുന്ദരന്മാരും ചെറുപ്പക്കാരുമാണെങ്കിലും അവൾ (പുരസ്കാരം) എനിക്കൊപ്പം നിന്നുവെന്നും മമ്മൂട്ടി തമാശയായി പറഞ്ഞു. ഭ്രമയുഗത്തിലെ മിന്നുന്ന പ്രകടനത്തിനാണ് മമ്മൂട്ടി അവാർഡ് നേടിയത്. ഭ്രമയുഗത്തിൽ കൂടെ അഭിനയിച്ചവരും മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരുവർക്കുമൊപ്പം പുരസ്കാര ശിൽപം പങ്കിടാനും മമ്മൂട്ടി മറന്നില്ല. ഇരുവരും മമ്മൂട്ടിയെ ആലിംഗനം ചെയ്തതോടെ സദസിൽ കൈയടികൾ ഉയർന്നു. വരും വർഷങ്ങളിൽ ഇരുവർക്കും കൂടുതൽ പുരസ്കാരങ്ങൾ ലഭിക്കട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക്, ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം എന്നിവ മികച്ച മികച്ച ചിത്രത്തിനുള്ള (ക്രിട്ടിക്സ്) പുരസ്കാരം പങ്കിട്ടു. അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് മരണാനന്തര ബഹുമതിയായി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന് വേണ്ടി പുരസ്കാരം സ്വീകരിക്കാന്‍ ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും എത്തി.
