Rajesh Madhavan's Pennum Porattum. സുട്ടു എന്ന നായയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം, ആക്ഷേപഹാസ്യത്തിലൂടെ സാമൂഹിക വിഷയങ്ങളും മൃഗങ്ങളോടുള്ള ക്രൂരതയും ചർച്ച ചെയ്യുന്നു. രവിശങ്കർ തിരക്കഥയെഴുതിയ സിനിമയ്ക്ക് ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്.

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത "പെണ്ണും പൊറാട്ടും" എന്ന ചിത്രം തിയേറ്ററുകളിലെത്തി. ഗോവയിൽ അടുത്തിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗാലാ പ്രീമിയർ വിഭാഗത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. രവിശങ്കർ തിരക്കഥയെഴുതിയ ഈ സിനിമ പട്ടട എന്ന ഗ്രാമത്തിലാണ് നടക്കുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തിയേറ്ററുകളിൽ നിന്നും ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

സമ്മതമില്ലാത്ത വിവാഹത്തിനും നിർബന്ധിക്കപ്പെടുന്ന ചാരുലത, കാമുകനായ ബാബുരാജ്, കൂടാതെ പേപ്പട്ടി എന്ന് മുദ്രകുത്തി ഗ്രാമത്തിന്റെ അക്രമത്തിന് ഇരയാകുന്ന ബാബുരാജിന്റെ നായയായ സുട്ടു എന്നിവരുടെ ജീവിതത്തിലൂടെയാണ് "പെണ്ണും പൊറാട്ടും" സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് വലിയ സംഘർഷമുണ്ടാകുന്നതും, മൃഗങ്ങളോടുള്ള ക്രൂരതയുടെ ദൂഷ്യങ്ങളും സമൂഹത്തിന്റെ തെറ്റായ ചിന്താഗതികളുമൊക്കെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചു കാട്ടുന്ന ചിത്രമാണ് "പെണ്ണും പൊറാട്ടും". അക്രമം ഉപേക്ഷിച്ച് ഗ്രാമത്തിലെ മാതൃക വ്യക്തിത്വമായി മാറിയ ഗോപാലൻ മാസ്റ്റർ, ആളുകളോട് അക്രമത്തിന്റെ പാത വിട്ട് സമാധാനമായി ജീവിക്കാൻ പറയുകയാണ്. അതിനായി ഗ്രാമത്തിലെ മുഴുവൻ ആയുധങ്ങളും ഉപേക്ഷിക്കുന്നെങ്കിലും ഒരാൾ മാത്രം അതിന് മുതിരുന്നില്ല. ഇവിടെ നിന്നാണ് പട്ടടയുടെ കഥ തുടങ്ങുന്നത്.

ഒരു സ്ഥലം നിങ്ങൾക്ക് യോജിക്കുന്നതല്ലെങ്കിൽ, അവിടെ നിന്ന് ഓടിപ്പോകാൻ മാത്രം വിശാലം തന്നെയാണ് ലോകം എന്ന സുട്ടുവിന്റെ ഡയലോഗിലുണ്ട് സിനിമയുടെ ആത്മാവ്. സുട്ടു എന്ന നായയാണ് ഈ ചിത്രത്തിലെ നായകൻ. നായകവേഷത്തിലൂടെ സുട്ടു ഓരോ നോട്ടത്തിലൂടെ പോലും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമ കണ്ടിറങ്ങിയാലും പട്ടടയും അവിടുത്തെ സുട്ടുവും മാഷും ബാബുരാജും കുമാറും ചാരുലതയും സ്ക്രീനിൽ വന്നുപോയ ഓരോ കഥാപാത്രവും നമ്മുടെ മനസ്സിൽ ഏറെ നാൾ നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.

സിനിമയിൽ ഉപയോഗിച്ച സ്ലാങ് കൂടുതൽ രസം നൽകി. ചിത്രത്തിൽ പട്ടടയുടെ ലോകം വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പട്ടടയിലെ ആളുകളുടെ സ്വഭാവം കാണിച്ചിരിക്കുന്നതും, കഥാപാത്രങ്ങളുടെ സ്വാഭാവികമായ മികച്ച പ്രകടനങ്ങൾ എല്ലാം രാജേഷ് മാധവന്റെ സംവിധാന മികവിൽ എടുത്തു പറയേണ്ടതാണ്. സബിൻ ഉരളിക്കണ്ടിയുടെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിംഗും ഡോൺ വിൻസെന്റ് ഒരുക്കിയ സംഗീതവും പെണ്ണും പൊറാട്ടും സിനിമയുടെ മാറ്റ് കൂട്ടുന്നു.

നൂറോളം പുതുമുഖങ്ങൾ

ചിത്രത്തിൽ ഏകദേശം 100-ഓളം പുതുമുഖ അഭിനേതാക്കളും അതിലധികം മൃഗങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ പുതുമകൾ അവതരിപ്പിച്ച നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ എസ് ടി കെ ഫ്രെയിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. എസ് ടി കെ ഫ്രെയിംസും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്ന ബാനർ കൂട്ടുകെട്ടിൽ സന്തോഷ് ടി കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് ‘പെണ്ണും പൊറാട്ടും’ സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

YouTube video player