പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ സംവിധാനത്തിൽ ചരിത്രപ്രസിദ്ധമായ മച്ചാട് മാമാങ്കത്തെക്കുറിച്ച് ഡോക്യുമെന്‍ററി ഒരുങ്ങുന്നു
കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചരിത്ര പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിനെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. 'മാമാങ്കത്തിലെ മച്ചാട്' എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ രചന നിർവ്വഹിച്ചരിക്കുന്നത് സിനിമ പിആർഒയും മാധ്യമ പ്രവർത്തകനുമായ പി ആർ സുമേരനാണ്.
തൃശ്ശൂർ വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽ കുംഭ മാസത്തിൽ അഞ്ചു ദിവസങ്ങളിലായി ആഘോഷിക്കുന്ന ചരിത്ര പ്രസിദ്ധമായ ഉത്സവമാണ് മച്ചാട് മാമാങ്കം. എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള ഉത്സവത്തിന് ആനയല്ല, പകരം അഞ്ച് ദേശങ്ങളിൽ നിന്നുള്ള കൂറ്റൻ മരക്കുതിരക്കോലങ്ങളാണ് പ്രധാന ആകർഷണം. ദേശവാസികളുടെ ഒത്തൊരുമയുടെയും മത്സരത്തിന്റെയും വലിയൊരു പ്രതീകമാണ് മച്ചാട് മാമാങ്കം. നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ 'ഇരുൾ വീണ വെള്ളിത്തിര' എന്ന ശ്രദ്ദേയമായ ഡോക്യുമെന്ററിക്ക് ശേഷം ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഡോക്യുമെന്ററിയാണ് 'മാമാങ്കത്തിലെ മച്ചാട്'.
പതിനെട്ട് അവാർഡുകൾ 'ഇരുൾ വീണ വെള്ളിത്തിരയ്ക്ക്' ലഭിച്ചിരുന്നു. ബാനർ ഫുൾ മാർക്ക് സിനിമ, നിർമ്മാണം ജെഷീദ ഷാജി, സിറിയക്ക് ആലഞ്ചേരി, ഛായാഗ്രഹണം ഗിരിശങ്കർ, എഡിറ്റിംഗ് അയൂബ് ഖാൻ, കല സഹസ് ബാല, പശ്ചാത്തല സംഗീതം അജയ് ജോസഫ്, സൗണ്ട് ഡിസൈൻ അരുൺ വർമ്മ തുടങ്ങിയവരാണ് ഡോക്യുമെന്ററിയുടെ അണിയറയിലുള്ളത്.

