ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അടൂരിൻ്റെ പ്രതികരണം.
തിരുവനന്തപുരം: വിവാദ പരാമർശത്തിനെതിരെ പ്രതിഷേധിച്ച പുഷ്പവതിക്കെതിരെ വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ. തന്റെ സംസാരം തടസ്സപ്പെടുത്താൻ അവർക്കെന്ത് അവകാശമെന്ന് അടൂർ ചോദിച്ചു. അവർ സിനിമയുമായി ബന്ധം ഇല്ലാത്തയാളാണെന്നും താൻ വരത്തൻ അല്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അടൂരിൻ്റെ പ്രതികരണം.
പുഷ്പവതിക്ക് പബ്ലിസിറ്റി കിട്ടി. പരിപാടിയിൽ വരാൻ അവർക്ക് എന്ത് അധികാരമാണുള്ളത്. വഴിയെ പോകുന്നവർക്ക് എന്തും പറയാം എന്നാണോ. ഇത് ചന്തയൊന്നുമല്ല. മന്ത്രി എന്തുകൊണ്ട് തടഞ്ഞില്ല. ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. ജാതിയെ കുറിച്ച് പരാമർശിച്ചിട്ടില്ല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് തെറ്റ്. ഓടും മുൻപ് നടക്കാൻ പഠിക്കണം. അക്ഷരം പഠിക്കാതെ കവിത എഴുതാൻ കഴിയുമോ. മന്ത്രിക്ക് അറിയില്ല, ഇത് പരിശീലനം നടത്തി ഉണ്ടാവുന്നത് ആണെന്ന്. അദ്ദേഹം താൻ പറഞ്ഞതിനെ പ്രതിരോധിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അടൂർ പറഞ്ഞു.
പിന്നോക്കാവസ്ഥയിലുള്ള പ്രതിനിധികള്‍ക്ക് അവസരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് നൽകുന്നത്. ഒരു സിനിമയെടുത്തശേഷം അപ്രത്യക്ഷമാകേണ്ടവര്‍ അല്ല അവര്‍. അതിനാലാണ് അവര്‍ക്ക് പരിശീലനമടക്കം നൽകണമെന്ന് പറഞ്ഞത്. സിനിമ ചിത്രീകരണത്തെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്നം. അവര്‍ക്ക് ആവശ്യമായ പരിശീലനം നൽകിയാൽ പിന്നീട് ഈ രംഗത്ത് തന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കും. ആദ്യമായി സിനിമയെടുക്കുന്നവര്‍ക്ക് ഒന്നരക്കോടിയെന്ന തുക വളരെ കൂടുതലാണ്. ആരും അധിക്ഷേപം നടത്തിയിട്ടില്ല. താൻ ഇതുവരെ ഒന്നരക്കോടിയിൽ സിനിമ എടുത്തിട്ടില്ല. ഒന്നരക്കോടിയെന്നത് വലിയ തുകയാണ്. ഈ പണം എന്നത് സൂക്ഷിച്ച് ചെലവാക്കേണ്ടതാണ്. അതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. മുന്നൊരുക്കമില്ലാതെ സിനിമ എടുക്കുമ്പോഴാണ് ചിലവ് കൂടുന്നത്. താൻ 30 ദിവസത്തിനുള്ളിൽ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കും.
ഈ മാധ്യമത്തെക്കുറിച്ച് അറിവുള്ളതിനാലാണ് അനാവശ്യ ചിലവില്ലാതെ സിനിമ പൂര്‍ത്തിയാക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു. 50 ലക്ഷം രൂപ വെച്ച് മൂന്നുപേര്‍ക്ക് നൽകിയാൽ അത്രയും പേര്‍ക്ക് അവസരം ലഭിക്കും. അത്തരമൊരു സാഹചര്യമാണ് ഒന്നരക്കോടി ഒരാള്‍ക്ക് നൽകുന്നതിലൂടെ ഇല്ലാതാക്കുന്നത്. ഒന്നരക്കോടി തികയുന്നില്ലെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. മുൻ പരിചയമില്ലാത്തവര്‍ക്കാണ് സഹായം നൽകുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.



