ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം മുറുകുമ്പോൾ ആഴ്‌സണലിന് ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനെതിരെ നിർണായക മത്സരം.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ഇന്ന് നിര്‍ണായക പോരാട്ടം. ആഴ്‌സണല്‍ രാത്രി പത്തിന് ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും. ടോട്ടനം, ലിവര്‍പൂള്‍ , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ക്കും മത്സരമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ച് റൗണ്ട് ശേഷിക്കേ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഇനിയുളള ഓരോ ജയവും ഓരോ ഗോളും അതിനിര്‍ണായകം. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും രണ്ടാം സ്ഥാനത്തുളള ആഴ്‌സണലിനും 70 പോയിന്റ് വീതം. സിറ്റി മുന്നില്‍ എത്തിയത് ഗോള്‍ ശരാശരിയില്‍.
സിറ്റി 66 ഗോള്‍ നേടിയപ്പോള്‍ ആഴ്‌സണലിന്റെ അക്കൗണ്ടിലുളളത് 63 ഗോള്‍. സിറ്റിയെ മറികടക്കാന്‍ ആഴ്‌സണല്‍ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ എതിരാളികള്‍ ന്യൂകാസില്‍ യുണൈറ്റഡ്. 33 കളിയില്‍ 42 പോയിന്റുളള ന്യൂകാസില്‍ പതിനാലാം സ്ഥാനത്താണ്. ന്യൂകാസില്‍ ഗണ്ണേഴ്‌സിന്റെ മൈതാനത്ത് ഇറങ്ങുന്നത് അവസാന മൂന്ന് കളിയും തോറ്റ്. പരിക്കില്‍ നിന്ന് മുക്തനാവുന്ന ബുക്കായോ സാക്ക തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആഴ്‌സണല്‍ കോച്ച് മികേല്‍ അര്‍ടേറ്റ. തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ടോട്ടനത്തിന് വോള്‍വ്‌സാണ് എതിരാളികള്‍.
അവസാന അഞ്ച് കളിയിലും ജയിക്കാനാവാതെ പ്രയാസപ്പെടുന്ന ടോട്ടനം 31 പോയിന്റുമായി പതിനെട്ടാം സ്ഥാനത്ത്. സമാന വെല്ലുവിളി നേരിടുന്ന വോള്‍വ്‌സ് അവസാന സ്ഥാനത്തും. ലിവര്‍പൂള്‍ ഹോം ഗ്രൗണ്ടില്‍ വൈകിട്ട് ഏഴരയ്ക്ക് ക്രിസ്റ്റല്‍ പാലസുമായി ഏറ്റുമുട്ടും. 55 പോയിന്റുളള ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്ത്. മറ്റ് മത്സരങ്ങളില്‍ ആസ്റ്റന്‍ വില്ല, ഫുള്‍ഹാമിനേയും എവര്‍ട്ടന്‍ വെസ്റ്റ്ഹാമിനേയും സണ്ടര്‍ലാന്‍ഡ് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും നേരിടും.

