ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ യാത്രയിലെ മറക്കാനാവാത്ത ഒട്ടേറെ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച വേദിയാണ് കൊച്ചിയിലേത്.
കൊച്ചി:ഇന്ത്യൻ സൂപ്പര്‍ ലീഗിലെ വരാനിരിക്കുന്ന സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ട് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം തന്നെയായിരിക്കുമെന്ന് ക്ലബ്ബ് അധികൃതർ സ്ഥിരീകരിച്ചു. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് ക്ലബ്ബ് സുപ്രധാന തീരുമാനം ആരാധകരുമായി പങ്കുവെച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ വേദികളിലൊന്നായി കൊച്ചി സ്റ്റേഡിയത്തെ മാറ്റുന്നത് തങ്ങളുടെ പ്രിയപ്പെട്ട ആരാധകരാണെന്ന് ക്ലബ്ബ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ആരാധകരോടും പങ്കാളികളോടും സംസ്ഥാനത്തെ ഫുട്ബോൾ സമൂഹത്തോടുമുള്ള ക്ലബ്ബിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വീണ്ടും ഉറപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ യാത്രയിലെ മറക്കാനാവാത്ത ഒട്ടേറെ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച വേദിയാണ് കൊച്ചിയിലേത്. ഈ സീസണിലും 'മഞ്ഞപ്പട' തീർക്കുന്ന ആവേശക്കടലിന് മുന്നിൽ കൂടുതൽ വിജയഗാഥകൾ രചിക്കാൻ ടീം കാത്തിരിക്കുകയാണെന്ന് ക്ലബ്ബ് അറിയിച്ചു.
മറ്റ് സ്റ്റേഡിയങ്ങളെക്കുറിച്ച് നേരത്തെ ചില ചർച്ചകൾ നടന്നിരുന്നുവെങ്കിലും, ആരാധകരുടെ സൗകര്യവും കൊച്ചിയിലെ ഗാലറി നൽകുന്ന കരുത്തും പരിഗണിച്ചാണ് മാനേജ്മെന്റ് പഴയ നിലപാടിൽ ഉറച്ചുനിന്നത്. നേരത്തെ ഐഎസ്എൽ അധികൃതര്‍ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മുംബൈ സിറ്റി എഫ് സി ആണ് ആദ്യ ഹോം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഫെബ്രുവരി 28, മാർച്ച് 7,21 ,ഏപ്രിൽ 15,18, 23 ,മെയ് 10,17 ദിവസങ്ങളിലും ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും കൊച്ചി കലൂര്‍ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുക.
