- Home
- Sports
- Cricket
- ഓസ്‌ട്രേലിയ പുറത്തോ?, ലങ്കൻ പ്രഹരത്തിന് പിന്നാലെ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായി 'ലോകകപ്പ് ശാപം'
ഓസ്‌ട്രേലിയ പുറത്തോ?, ലങ്കൻ പ്രഹരത്തിന് പിന്നാലെ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായി 'ലോകകപ്പ് ശാപം'
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയം മാത്രമുള്ള ഓസ്‌ട്രേലിയയുടെ സൂപ്പർ 8 സാധ്യതകൾ തുലാസിലാണ്. മുന്നോട്ട് പോകാൻ ഒമാനെതിരെ വലിയ മാർജിനിൽ ജയിക്കുകയും സിംബാബ്‌വെ ശേഷിക്കുന്ന മത്സരങ്ങളിൽ തോൽക്കുകയും വേണം.

അവസാന അങ്കത്തിന് മുമ്പെ പുറത്തേക്കോ?
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വെള്ളിയാഴ്ച ഒമാനെ നേരിടാനിരിക്കെ, ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ സൂപ്പര്‍ 8ലെത്താനുള്ള സാധ്യതകൾ എന്തൊക്കെയെന്ന് നോക്കാം.
മൂന്ന് കളിയില്‍ ഒരു ജയം മാത്രം
ശ്രീലങ്കയ്ക്കെതിരായ തോൽവിയോടെ ഗ്രൂപ്പ് ബി-യിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്‍റ് മാത്രമാണ് ഓസീസിനുള്ളത്. പോയിന്‍റ് പട്ടികയിൽ നിലവിൽ ശ്രീലങ്കക്കും സിംബാബ്‌വെക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് അവർ. ഓസ്‌ട്രേലിയക്ക് ഇനി മുന്നോട്ട് പോകണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ഒത്തുവരണം.
അവസാന അങ്കത്തില്‍ ഒമാനെതിരെ വേണ്ടത് വൻ വിജയം
അവസാന മത്സരത്തിൽ ഒമാനെ പരാജയപ്പെടുത്തിയാൽ മാത്രമേ ഓസ്‌ട്രേലിയക്ക് 4 പോയിന്‍റെങ്കിലും നേടാൻ സാധിക്കൂ. വെറുമൊരു ജയം മാത്രം പോരാ, നെറ്റ് റൺറേറ്റ് ഉയർത്താനും സിംബാബ്‌വെയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാനും വലിയ മാർജിനിലുള്ള വിജയം തന്നെ ഓസീസിന് അനിവാര്യമാണ്.
ഒമാനെ തോല്‍പിച്ചാലും പോരാ
ഓസീസിന് സൂപ്പര്‍ 8ൽ എത്താന്‍ അവസാന മത്സരം ജയിച്ചാല്‍ മാത്രം പോരാ, നിലവിൽ 4 പോയിന്‍റുള്ള സിംബാബ്‌വെ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ തോല്‍ക്കുകയും വേണം. ഇന്ന് അയര്‍ലന്‍ഡുമായും വ്യാഴാഴ്ച ശ്രീലങ്കയുമായാണ് സിംബാബ്‌വെയുടെ അവസാന രണ്ട് മത്സരങ്ങള്‍.
അട്ടിമറിയില്‍ പ്രതീക്ഷ
അട്ടിമറി വീരന്‍മാരായ അയർലൻഡിലാണ് ഓസീസിന്‍റെ അവസാന പ്രതീക്ഷ. അയര്‍ലന്‍ഡ് ഇന്ന് സിംബാബ്‌വെയെ തോൽപ്പിക്കുകയും, അവസാന മത്സരത്തില്‍ സിംബാബ്‌വെ ശ്രീലങ്കയോട് തോൽക്കുകയും ചെയ്താലും നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്ക് സൂപ്പര്‍ 8 ഉറപ്പില്ല. ഒമാനെതിരായ അവസാന മത്സരം ഓസീസ് ജയിച്ചാല്‍ സിംബാബ്‌വെ, അയർലൻഡ് എന്നീ മൂന്ന് ടീമുകളും 4 പോയിന്‍റിൽ എത്തും. ഇതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കാൻ 'നെറ്റ് റൺറേറ്റ്' മാനദണ്ഡമാക്കും.
ഇന്നറിയാം ഓസീസിന്‍റെ ഭാവി
ഇന്ന് നടക്കുന്ന സിംബാബ്‌വെ-അയര്‍ലന്‍ഡ് പോരാട്ടത്തില്‍ സിംബാബ്‌വെ ജയിച്ചാല്‍ അവസാന മത്സരം കളിക്കുന്നതിന് മുമ്പ് തന്നെ ഓസ്ട്രേലിയ സൂപ്പര്‍ 8ലെത്താതെ പുറത്താവും. സിംബാബ്‌വെയോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് ഓസീസ് പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയത്.
റൺറേറ്റ് യുദ്ധം
നിലവിൽ സിംബാബ്‌വെയ്ക്ക് മികച്ച റൺറേറ്റാണുള്ളത് (+1.984). ഓസ്‌ട്രേലിയയുടേത് +0.414 ആണ്. അതിനാൽ സിംബാബ്‌വെ അയർലന്‍ഡിനും ശ്രീലങ്കക്കുമെതിരെ വലിയ തോൽവി വഴങ്ങുകയും, ഓസ്‌ട്രേലിയ ഒമാനെതിരെ കൂറ്റൻ വിജയം നേടുകയും ചെയ്താൽ മാത്രമേ ഓസീസിന് റൺറേറ്റിൽ മുന്നിലെത്താൻ കഴിയൂ.
ലോകകപ്പ് ശാപമെന്ന് ആരാധകര്‍
ഓസ്ട്രേലിയയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം 2023ലെ ഏകദിന ലോകകപ്പ് നേടിയശേഷം കിരീടത്തെ അപമാനിച്ച് അതിന് മുകളില്‍ കാല്‍ കയറ്റിവെച്ചതാണെന്ന വാദവുമായി ഒരുവിഭാഗം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ടി20 ലോകകപ്പില്‍ ഓസീസ് നായകനായ മിച്ചല്‍ മാര്‍ഷ് 2023ലെ ഏകദിന ലോകകപ്പ് ട്രോഫി നേടിയശേഷം ട്രോപിക്ക് മുകളില്‍ കാല്‍ കയറ്റിയി വെച്ചിരിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് കിരീടത്തെ അപമാനിച്ചതാണ് ഓസീസിന്‍റെ ഇപ്പോഴത്തെ വീഴ്ചക്ക് കാരണമെന്ന വിചിത്ര വാദമാണ് ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. അതിനുശേഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഓസീസ് വനിതാ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയോടും തോറ്റിരുന്നു. പരിക്കുമൂലം മാര്‍ഷ് ഓസീസിന്‍റെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

