മനുഷ്യനെ അടിമുടി പരീക്ഷിക്കുന്ന പ്രകൃതി; അഗസ്ത്യാര്‍കൂടം കാഴ്ചകൾ കാണാം
ഇത് വെറുമൊരു മലകയറ്റമല്ല. അഗസ്ത്യനെ തേടിയുള്ള യാത്രയാണ്. എണ്ണിയാലൊടുങ്ങാത്ത ഔഷധച്ചെടികളുടെ ഗന്ധമുള്ള കാറ്റേറ്റ് കയറി ചെല്ലുന്നത് സഹ്യന്റെ ഹൃദയത്തിലേക്ക്. പ്രകൃതിയുടെ ആത്മീയതയിലേക്കുള്ള ഒളിച്ചോട്ടം. ഭൂമിയിലെ സ്വർഗ്ഗമെന്ന് വിളിക്കാവുന്ന അഗസ്ത്യാർകൂടം.

സഹ്യപർവ്വത നിരകളിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടി
സമുദ്രനിരപ്പിൽ നിന്ന് 1,868 മീറ്റർ അതായത് ഏകദേശം 6,129 അടി ഉയരത്തിൽ, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം സഹ്യപർവ്വത നിരകളിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടിയാണ്. കരമനയാർ, നെയ്യാർ, തമിഴ്‌നാട്ടിലെ താമരഭരണി തുടങ്ങിയ നദികൾക്ക് ജന്മം നൽകുന്ന ഈ മലനിരകൾ വെറും ജലസ്രോതസ്സുകളല്ല. അവ സപ്തർഷികളിൽ ഒരാളായ, ആയുർവേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും ആചാര്യനായ, അഗസ്ത്യമുനിയുടെ അനശ്വരമായ വാസസ്ഥലമായി വിശ്വസിക്കപ്പെടുന്നു.
ഓരോ ചുവടും സഹ്യന്റെ ഹൃദയത്തിലേക്ക്
ഓരോ ചുവടും സഹ്യന്റെ ഹൃദയത്തിലേക്കാണ്. നിങ്ങളുടെ ശ്വാസവും ഹൃദയമിടിപ്പും പരീക്ഷിക്കപ്പെടുന്ന നിമിഷങ്ങളാണ് യാത്രയിലുടനീളം കാത്തിരിക്കുന്നത്. ചെങ്കുത്തായ പാറക്കെട്ടുകൾക്കും വന്യമൃഗങ്ങൾ കാവൽ നിൽക്കുന്ന കാട്ടുപാതകൾക്കും അപ്പുറം ഒരേ ഒരു ലക്ഷ്യം മാത്രമേയുള്ളൂ. മന്ത്രം മണക്കുന്ന ആ കൊടുമുടിയിലെത്തുക!
കാടിന്റെ വന്യതയോടുള്ള പോരാട്ടം
ബോണക്കാട് നിന്ന് തുടങ്ങുന്ന ഈ യാത്ര, കാടിന്റെ വന്യതയോടുള്ള പോരാട്ടമാണ്. ഓരോ ചുവടിലും കാട് നിങ്ങളോട് സംസാരിക്കും. ഇവിടെ ഓരോ കല്ലിനും ഓരോ കഥ പറയാനുണ്ട്, ഓരോ കാറ്റിനും ഓരോ മന്ത്രം ചൊല്ലാനുണ്ട്. അഗസ്ത്യാർകൂടം താഴ്വരകളിലൂടെ ഇന്നും മുനിവര്യൻ സഞ്ചരിക്കുന്നുണ്ടെന്ന് അവിടുത്തെ നിശബ്ദത നിങ്ങളോട് പറയും. അവിടെ ആധുനിക മനുഷ്യന്റെ യുക്തികൾ അപ്രസക്തമാകുന്നു.
കാടിന്റെ അനുവാദത്തോടെ മല കയറ്റം
നിങ്ങൾ മല കയറുന്നത് കാടിന്റെ അനുവാദത്തോടെയാണ്. ഇറ്റക്കാടുകൾ കടന്ന് മുന്നോട്ടുള്ള യാത്രയിൽ വന്യതയുടെ ഗന്ധം നിങ്ങളുടെ സിരകളിൽ പടരും. കുത്തനെയുള്ള മല കയറ്റത്തിനിടെ ശരീരം തളർന്നേക്കാം, പക്ഷേ പ്രകൃതി കരുതിവെച്ച ഔഷധച്ചെടികളുടെ പ്രാണവായു നിങ്ങളെ മുന്നോട്ട് നയിക്കും.
പ്രകൃതി ഒളിപ്പിച്ച അത്ഭുതക്കാഴ്ചകൾ
അട്ടകളുടെ രക്തദാഹവും, കഠിനമായ തണുപ്പും, വിശപ്പും, ശ്വാസം മുട്ടിക്കുന്ന കയറ്റങ്ങളും നിങ്ങളെ തളർത്താൻ ശ്രമിക്കും. പക്ഷേ, തോറ്റു കൊടുക്കാത്ത മനസ്സിന് മുന്നിൽ കാട് വഴിമാറിക്കൊടുക്കും. അവിടെ, ആകാശത്തോളം ഉയരത്തിൽ വെച്ച് നിങ്ങൾ അറിയും. പ്രകൃതി എത്രത്തോളം വലുതാണെന്നും, മനുഷ്യൻ എത്രത്തോളം ചെറുതാണെന്നും!
ആകാശനീലിമയുടെ താഴെ അഗസ്ത്യൻറെ ശിൽപ്പം
കൊടുമുടിയുടെ നെറുകയിൽ നൂറ്റാണ്ടുകളായി വിശ്വാസികളുടെ മനസ്സിൽ കൊത്തിവെച്ച ഭക്തിയുടെയും ആത്മീയതേജസ്സിന്റെയും പ്രകാശമായ അഗസ്ത്യൻറെ ശിൽപ്പം കാണാം. മലമുകളിലെത്തുന്ന ഓരോ വിശ്വാസിയും ആകാശനീലിമയുടെ താഴെ ശാന്തതയിൽ തപസ്സുചെയ്യുന്ന മുനിവര്യന്റെ മുന്നിൽ കൈകൂപ്പുന്നു. ചുറ്റിനും നോക്കിയാൽ പ്രപഞ്ചത്തിന്റെ വിശ്വരൂപം കാണാം.
തിരമാലകളെപ്പോലെ അലയടിക്കുന്ന മേഘങ്ങൾ
താഴെ മേഘങ്ങൾ തിരമാലകളെപ്പോലെ അലയടിക്കും. കഠിനമായ യാത്രയുടെ വേദന ഒരു തണുത്ത കാറ്റിൽ അലിഞ്ഞുതീരും. ആ നിമിഷം, നിങ്ങൾ നിങ്ങളെത്തന്നെ മറക്കും. പ്രകൃതിയും നിങ്ങളും ഒന്നായിത്തീരും. മലമുകളിൽ നിങ്ങൾ ലോകത്തെ കാണും, ഉള്ളിലേക്ക് നോക്കുമ്പോൾ നിങ്ങളെത്തന്നെയും! അപ്പോഴും ഇതിനുള്ളിലെവിടെയോ.. എവിടെയോ.. തപമാണഗസ്ത്യൻ എന്ന വരികൾ മനസ് മന്ത്രിച്ചുകൊണ്ടേയിരിക്കും.

