തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബോഡിനായ്ക്കന്നൂരിൽ ത്രികോണ മത്സരം. ഒ പനീർ ശെൽവം എഐഎഡിഎംകെ വിട്ട് ഡിഎംകെ സ്ഥാനാർത്ഥിയായാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. എഐഎഡിഎംകെയിലെ വി ടി നാരായണ സ്വാമിയാണ് പനീർ ശെൽവത്തിൻ്റെ പ്രധാന എതിരാളി.
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ബോഡിനായ്ക്കന്നൂർ. ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്തനായി നിന്ന് മൂന്ന് തവണ മുഖ്യമന്ത്രിയായ ഒ പനീർ ശെൽവം എഐഎഡിഎംകെ വിട്ട് ഡിഎംകെ സ്ഥാനാർത്ഥിയായാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. എഐഎഡിഎംകെയിലെ വി ടി നാരായണ സ്വാമിയാണ് പനീർ ശെൽവത്തിൻ്റെ പ്രധാന എതിരാളി. നടൻ വിജയ്യുടെ പാർട്ടിയായ ടിവികെ സ്ഥാനാർത്ഥിയും രംഗത്തെത്തിയതോടെ പോരാട്ടം കൂടുതൽ കടുത്തതായി.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത 1989ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് തേനി ജില്ലിയിലെ ബോഡിനായ്ക്കന്നൂർ. അന്നവർ ആദ്യത്തെ വനിത പ്രതിപക്ഷനേതാവുമായി. ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന ഒ പനീർ ശെൽവം 2011 മുതൽ മൂന്ന് തവണ തുടർച്ചയായി എഐഎഡിഎംകെ പക്ഷത്ത് നിന്ന് വിജയിച്ചതും ഇവിടെയാണ്. എന്നാൽ ഇത്തവണ ഒ പി എസ് മത്സരിക്കുന്നത് മറുപക്ഷത്തുള്ള ഡിഎംകെയിൽ നിന്നാണ്. കഴിഞ്ഞ തവണ ഒ പി എസും ജയലളിതയുടെ മറ്റൊരു വിശ്വസ്തനും 2019ൽ ഡിഎംകെയിലേക്ക് ചേക്കേറിയ തങ്കത്തിമഴ് ശെൽവനും തമ്മിലായിരുന്നു പോരാട്ടം. 11,021 വോട്ടുകൾക്കാണ് തങ്കത്തമിഴ് ശെൽവനെ പരാജയപ്പെടുത്തിയത്. ഒപിഎസ് കൂടെ ഡിഎംകെയിലെത്തിയതോടെ ഇരുവരും തോളോട് തോൾ ചേർന്നാണ് പ്രചാരണം.
ഡിഎംകെയിലെ മുതിർന്ന നേതാവായ ലക്ഷ്മണനെ ഒഴിവാക്കിയാണ് ഒപിഎസിന് സീറ്റ് നൽകിയത്. പെരിയകുളത്തും ബോഡിനായക്കന്നൂരിലുമായി ആറാം തവണ മത്സരിക്കുന്ന ഒപിഎസിന് മുന്നണി മാറിയെങ്കിലും ആശങ്ക തെല്ലുമില്ല. പാർട്ടിയുടെ തേനി സൗത്ത് ജില്ലാ സെക്രട്ടറിയായ വി ടി നാരായണ സ്വാമിയാണ് എഐഎഡിഎംകെയുടെ സ്ഥാനാർത്ഥി. എടപ്പാടി പളനിസ്വാമിയുടെ വിശ്വസ്തരിൽ ഒരാളാണിദ്ദേഹം. പാർട്ടിയിലെ പിളർപ്പിന് ശേഷം ഒപിഎസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും തേനിയിലെ പ്രവർത്തകരെ എടപ്പാടി പക്ഷത്ത് നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത നേതാവാണ്. പാർട്ടിയുടെകോട്ടയായി അറിയപ്പെടുന്ന ബോഡിനായ്ക്കന്നൂർ നിലനിർത്തുക എന്നത് എടപ്പാടി പളനിസ്വാമിക്കും നാരായണസ്വാമിക്കും അഭിമാനപ്രശ്നമാണ്. നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിൻ്റെ സ്ഥാനാർത്ഥി എസ് പ്രകാശാണ്.

