പുതിയ മൂല്യനിർണ്ണയ രീതിയിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന വാർത്ത പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് നിഷേധിച്ചു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് ഈ വർഷത്തെ പരീക്ഷകൾ നടന്നത്.
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കും. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ മൂല്യനിർണ്ണയ രീതിയിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് ഈ വർഷത്തെ പരീക്ഷകൾ നടന്നത്.
വിജയ ശതമാനവും മാനദണ്ഡങ്ങളും
വിദ്യാർത്ഥികൾക്ക് ജയിക്കാൻ ഓരോ വിഷയത്തിലും തിയറിക്കും പ്രാക്ടിക്കലിനും വെവ്വേറെയും മൊത്തത്തിലും 33 ശതമാനം മാർക്ക് ആവശ്യമാണ്. ഒന്നോ രണ്ടോ മാർക്കിന് പരാജയപ്പെടുന്നവർക്ക് ഗ്രേസ് മാർക്ക് നൽകാൻ വ്യവസ്ഥയുണ്ട്. ചോദ്യപേപ്പറിൽ അച്ചടി പിശകുകളോ തെറ്റായ ഓപ്ഷനുകളോ ഉണ്ടെങ്കിൽ കോമ്പൻസേറ്ററി മാർക്കും നൽകും.
ഫലം പരിശോധിക്കേണ്ട വിധം
വിദ്യാർത്ഥികൾക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം. വെബ്സൈറ്റിൽ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനന തിയതി എന്നിവ നൽകി മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.
ഡിജിലോക്കർ
ഡിജിലോക്കർ വഴിയും ഫലം ലഭ്യമാകും. അപ്പാർ (APAAR) ഐഡി ഉള്ളവർക്ക് ഫലം പ്രസിദ്ധീകരിച്ചാലുടൻ 'ഇഷ്യൂഡ് ഡോക്യുമെന്റ്സ്' (Issued Documents) എന്ന സെക്ഷനിൽ മാർക്ക് ലിസ്റ്റ് കാണാം. അപ്പാർ ഐഡി ഇല്ലാത്തവർക്ക് സ്കൂൾ കോഡും ആറക്ക സെക്യൂരിറ്റി പിന്നും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡിജിറ്റൽ മാർക്ക് ലിസ്റ്റ് കൈപ്പറ്റാവുന്നതാണ്.
കഴിഞ്ഞ ആറ് വർഷത്തെ വിജയ ശതമാനം:
2025: 88.39%
2024: 87.98%
2023: 87.33%
2022: 92.71%
2021: 99.37%
2020: 88.78%
