ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. 10 ശതമാനം സർവീസുകളാണ് വെട്ടിക്കുറച്ചത്. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി.

ദില്ലി: ആകാശയാത്ര പ്രതിസന്ധിയിൽ ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ഇത് പ്രാബല്യത്തിലാകുകയാണ്. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി. ബെം​ഗളൂരുവിൽ നിന്നാണ് ഏറ്റവുമധികം സർവീസുകൾ കുറച്ചത്; 52 സർവീസുകൾ. നിലവിൽ വെട്ടിക്കുറച്ചിരിക്കുന്നത് ദൈർഘ്യം കുറഞ്ഞ സർവീസുകളാണ്. അന്വേഷണ റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഇൻഡിഗോയ്ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം

രാജ്യത്താകെ ലക്ഷക്കണക്കിന് വിമാനയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയ ഇൻഡിഗോയ്ക്കെതിരെ ഒടുവിൽ നടപടിക്ക് കളമൊരുങ്ങുന്നു. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഡിഗോയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിർദേശിച്ചുള്ള റിപ്പോർട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം.