പശ്ചിമബംഗാളിലെ അസൻസോളിൽ കോൺഗ്രസ് പ്രവർത്തകനായ ദേബ്ദീപ് ചാറ്റർജിയെ ഭാര്യക്കും മകനും മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, പാർട്ടിക്ക് പങ്കില്ലെന്ന് തൃണമൂൽ പ്രതികരിച്ചു.

കൊൽക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസ് പ്രവർത്തകനെ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. അസൻസോളിൽ 43കാരനായ ദേബ്ദീപ് ചാറ്റർജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധി രം​ഗത്തെത്തി. സംഭവം തൃണമൂൽ ഭീകരതയാണെന്നും പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കൊലപാതകമെന്നും പാർട്ടിക്ക് പങ്കില്ലെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഭാര്യയുടെയും 10 വയസ്സുള്ള മകന്റെയും മുന്നിൽ വെച്ചായിരുന്നു സംഭവം. 

ജന്മദിന പാർട്ടിയിൽ പങ്കെടുത്ത ശേഷം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് മരിച്ച ദേബ്ദീപ് ചാറ്റർജിയുടെ (43) ഭാര്യ പിയാലി ചാറ്റർജി പറഞ്ഞു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു മോട്ടോർ സൈക്കിളിൽ ഞങ്ങളുടെ കാർ ഇടിച്ചു. സംഭവത്തിൽ ഭർത്താവ് കാറിൽ നിന്നിറങ്ങി സംഭവത്തിന് ക്ഷമ ചോദിച്ചു. എന്നാൽ യുവാക്കൾ വഴക്കിടാൻ തുടങ്ങി. ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ പ്രസെൻജിത്തിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ മർദ്ദനം തുടങ്ങിയെന്നും ഞാനും മകനും കൈകൾ കൂപ്പി അവനെ വെറുതെ വിടാൻ അപേക്ഷിച്ചിട്ടും മരിക്കുന്നത് വരെ മർദ്ദിച്ചെന്നും അവർ പറഞ്ഞു. ദേബ്ദീപിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

ദേബ്ദീപിനെ ആക്രമിച്ചവർ പ്രാദേശിക തൃണമൂൽ കോൺഗ്രസ് കൗൺസിലർ അനിമേഷ് ദാസിന്റെ സഹായികളാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ, താൻ സ്ഥലത്തിന് പുറത്താണെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കൗൺസിലർ പറഞ്ഞു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കോൺഗ്രസ് പ്രവർത്തകർ അസൻസോൾ സൗത്ത് പോലീസ് ഔട്ട്‌പോസ്റ്റിനു മുന്നിൽ പ്രകടനം നടത്തി. ദേബ്ദീപ് ഞങ്ങളുടെ പാർട്ടിയിൽ വളരെ സജീവമായിരുന്നു, വോട്ടെടുപ്പിന് മുമ്പുള്ള എല്ലാ പ്രചാരണങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധം കാരണം തൃണമൂൽ ഗുണ്ടകൾ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും കോൺ​ഗ്രസ് പറഞ്ഞു.