ഹരിയാനയിലെ സോനിപ്പത്തിൽ സിഎസ്ഐആർ-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. പരീക്ഷയ്ക്ക് മുൻപ് ലൈഫ് സയൻസ്, കെമിക്കൽ സയൻസ് വിഷയങ്ങളുടെ ചോദ്യപേപ്പർ നാല് ലക്ഷം രൂപയ്ക്ക് 37 വിദ്യാർത്ഥികൾക്ക് വിറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.
ദില്ലി : ഹരിയാനയിലെ സോനിപ്പത്തിൽ സിഎസ്ഐആർ-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് രണ്ട് വിഷയങ്ങളുടെ ചോദ്യപേപ്പർ 37 വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇവരെ പിടികൂടിയത്.
18 മുതലാണ് സിഎസ്ഐആർ നെറ്റ് പരീക്ഷ നടന്നത്. ലൈഫ് സയൻസ് ,കെമിക്കൽ സയൻസ് പരീക്ഷകളുടെ പേപ്പറാണ് ചോർന്നത്. നാലുലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ നൽകുമെന്നായിരുന്നു വാഗ്ദാനം. ചോദ്യപ്പേപ്പർ വാങ്ങിയ 37 ഉദ്യോഗാർത്ഥികളെയും ചോദ്യം ചെയ്യാൻ പോലീസ് നീക്കം തുടങ്ങി. എന്നാൽ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് അറിയില്ലെന്നാണ് പരീക്ഷ ഏജൻസിയുടെ പ്രതികരണം. ബിജെപി കാലത്ത് ചോദ്യപേപ്പർ ചോർച്ച പതിവാകുന്നുവെന്ന വിമർശനമുയർത്തി കോൺഗ്രസ് ഇതിനോടകം രംഗത്തെത്തി. ചോദ്യചിഹ്നം ഇട്ടുകൊടുത്താൽ മതി ഉത്തരം വരുമെന്നാണ് കോൺഗ്രസ് വിമർശനം. നഴ്സറി ക്ലാസിലെ പേപ്പർ പോലും ചോർത്തുന്നുവെന്ന് എൻ എസ് യു ആരോപിച്ചു.


