ദില്ലിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസിൽ മുൻ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇയാൾ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. പണം നൽകാത്തതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി മൊഴി നൽകി

ദില്ലി: ദില്ലിയിൽ ഐആർഎസ് ഉദ്യോ​ഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്രമായ മൊഴി നൽകി പ്രതി. ദീദി പണം നൽകിയില്ലെന്നും പണം നൽകിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്നുമാണ് പൊലീസിനോട് പ്രതിയായ 19 കാരൻ ആവർത്തിച്ച് പറയുന്നത്. തെക്കുകിഴക്കൻ ദില്ലിയിലെ കൈലാഷിലാണ് ബുധനാഴ്ച 22 കാരിയായ എഞ്ചിനീയറിംഗ് ബിരുദധാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥന്റെ മകളാണ് കൊല്ലപ്പെട്ട യുവതി. മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദ്വാരക പ്രദേശത്തെഹോട്ടലിൽ നിന്നാണ് 19 വയസ്സുള്ള മുൻ വീട്ടുജോലിക്കാരനായ രാഹുലിനെ അറസ്റ്റ് ചെയ്തത്. മറ്റ് ജോലിക്കാരിൽ നിന്ന് പണം കടം വാങ്ങുകയും അത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്ന ശീലം കാരണം ഒരു മാസം മുമ്പ് വീട്ടിൽ നിന്ന് രാഹുലിനെ പിരിച്ചുവിട്ടിരുന്നു. സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷം പൊലീസ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തു.

സംഭവം അന്വേഷിക്കുന്നതിനിടെ, പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ദില്ലിയിൽ യുവതിയെ കൊലപ്പെടുത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ആൽവാറിലെ തന്റെ ഗ്രാമത്തിൽ രാഹുൽ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആൽവാറിലെ അതിജീവിത സംഭവത്തെക്കുറിച്ച് തന്റെ കുടുംബത്തെ അറിയിച്ചു. രാഹുൽ യുവതിയുടെ ഭർത്താവുമായി സൗഹൃദത്തിലായിരുന്നുവെന്നും ഈ ബന്ധം മുതലെടുത്താണ് യുവതിയെ പീഡിപ്പിച്ചത്. ആൽവാറിലെ ഇരയുടെ വീട്ടിൽ മുമ്പ് രാഹുലിന്റെ കുടുംബം വാടകക്കാരായിരുന്നു.

ആൽവാറിലെ ലൈംഗികാതിക്രമത്തിന് ശേഷം രാഹുൽ ദില്ലിയിലെത്തി. അവിടെ വെച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജോലിയിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്നുണ്ടായ നീരസം ആക്രമണത്തിന് കാരണമായോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

YouTube video player