ദില്ലിയിലെ സുൽത്താൻപുരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് 35 വയസ്സുള്ള ഭാര്യയെ കഴുത്തിൽ സ്കാർഫ് മുറുക്കി കൊലപ്പെടുത്തി. സംഭവത്തിന് സാക്ഷികളായ മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദില്ലി: കുടുംബ വഴക്കിനിടെ 35 വയസുകാരിയായ ഭാര്യയെ കഴുത്തിൽ സ്കാർഫ് കെട്ടി മുറുക്കി കൊലപ്പെടുത്തി ഭർത്താവ്. സുൽത്താൻപുരിയിലാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന മക്കൾ തന്നെയാണ് പിതാവ് അമ്മയെ കൊലപ്പെടുത്തിയതായി പൊലീസിനോട് പറഞ്ഞത്. ശനിയാഴ്ച ഉച്ചയോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പി-ബ്ലോക്കിലെ ഒരു വീട്ടിൽ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ, വീട്ടിലേക്ക് കയറിയതും വീട്ടിനുള്ളിൽ കിടക്കയിൽ അനങ്ങാതെ കിടക്കുന്ന സ്ത്രീയെയും തൊട്ടടുത്ത് മദ്യപിച്ച നിലയിൽ ഭർത്താവിനെയും കണ്ടെത്തുകയായിരുന്നു.
യുവതിയ ഉടൻ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 10 ഉം 13ഉം വയസ്സുള്ള മക്കൾ നൽകിയ മൊഴിയിലാണ് വഴക്കിന് പിന്നാലെ പിതാവ് അമ്മയെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമായത്. ഡ്രൈവറായി ജോലി ചെയ്യുന്ന അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


