റീൽസ് ചിത്രീകരിക്കുന്നതിനിടെ ഓടിച്ച വാഹനം ഇടിച്ച് സാഹിൽ ധനേഷ്ര എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടു. പ്രതിക്ക് ജാമ്യം ലഭിച്ചതോടെ, #JusticeforSahil എന്ന ക്യാമ്പയിനിലൂടെ മകന് നീതി തേടി പോരാടുകയാണ് അമ്മ ഇന്നാ മാക്കൻ.

ന്യൂഡൽഹി: ഫെബ്രുവരി 3ന് ഡൽഹിയിലെ ദ്വാരകയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സാഹിൽ ധനേഷ്രയുടെ മാതാവ് നീതി തേടി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച സ്കോർപിയോ എസ്‌യുവി അമിതവേഗതയിൽ സാഹിലിന്റെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു. തന്റെ സഹോദരിക്കൊപ്പം കാറിൽ റീൽസ് ചിത്രീകരിക്കാനായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സാഹിലിന്റെ അമ്മ ഇന്നാ മാക്കൻ ആരോപിച്ചു. റോഡിലെ സ്പീഡ് വീഡിയോയിൽ വ്യക്തമാണെന്നും അവർ പറഞ്ഞു.

എസ്‌യുവി മറ്റ് വാഹനങ്ങളെ മറികടന്ന് റോഡിന്റെ എതിർവശത്തേക്ക് ഇടിച്ചുകയറി സാഹിലിന്റെ ബൈക്കിലും ഒരു ടാക്സിയിലും പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു. ബ്രേക്ക് ചവിട്ടാൻ പോലും ഡ്രൈവർ ശ്രമിച്ചില്ലെന്ന് അവർ ആരോപിച്ചു. ലൈസൻസില്ലാത്ത ഈ കുട്ടിക്ക് മുൻപും അമിതവേഗതയ്ക്ക് നിരവധി തവണ പിഴ ലഭിച്ചിട്ടുണ്ട്. ഇത്രയേറെ നിയമലംഘനങ്ങൾ നടത്തിയിട്ടും മകനെ തടയാൻ പിതാവ് തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. ദ്വാരക സൗത്ത് പൊലീസ് കേസെടുക്കുകയും വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്ത് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ പത്താം ക്ലാസ് പരീക്ഷ ഉണ്ടെന്ന കാരണത്താൽ ഫെബ്രുവരി 10-ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഇത് തന്നെ കൂടുതൽ വേദനിപ്പിച്ചുവെന്ന് മകനെ നഷ്ടപ്പെട്ട അമ്മ പറയുന്നു.

ബിബിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്ന സാഹിൽ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ പ്രവേശനം നേടി ലണ്ടനിലേക്ക് പോകാനിരിക്കെയാണ് മരണം തേടിയെത്തിയത്. ഒറ്റയ്ക്കാണ് ഇന്നാ മാക്കൻ സാഹിലിനെ വളർത്തിയത്. തന്റെ വിദ്യാഭ്യാസ ചെലവുകൾക്കായി സാഹിൽ പാർട്ട് ടൈം ജോലിക്കും പോയിരുന്നു. #Justice for Sahil എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ ക്യാമ്പയിൻ വഴി ആയിരക്കണക്കിന് ആളുകളാണ് ഇവർക്ക് പിന്തുണയുമായി എത്തുന്നത്. വാഹന ഉടമയെയും പ്രതിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ താൻ പോരാടുമെന്ന് ആ അമ്മ ഉറപ്പിച്ചു പറയുന്നു.