ഫരീദാബാദിലെ ബഹുനില ഫ്ലാറ്റിൽ, താഴെ വീണ സാരിയെടുക്കാൻ ഒരമ്മ സ്വന്തം മകനെ സാരിയിൽ കെട്ടി ബാൽക്കണിയിൽ നിന്നും താഴേക്ക് തൂക്കിയിറക്കി. ഈ അപകടകരമായ ദൃശ്യങ്ങൾ വൈറലായതോടെ അമ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുകയാണ്.

ഫരീദാബാദ്: ആരുടെയും ഉള്ളൊന്ന് കാളുന്ന ദൃശ്യങ്ങളാണ് ഹരിയാനയിലെ ഫരീദാബാദിൽ നിന്നും പുറത്തുവരുന്നത്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും താഴത്തെ നിലയിലേക്ക് വീണ സാരി എടുക്കാൻ സ്വന്തം മകന്റെ ജീവൻ പണയപ്പെടുത്തിയ ഒരമ്മയുടെ അശ്രദ്ധയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. 15-ലധികം നിലകളുള്ള ബഹുനില മന്ദിരത്തിന്റെ ഉയരത്തിൽ നിന്നാണ് കുഞ്ഞിനെ സാരിയിൽ കെട്ടി താഴേക്ക് തൂക്കിയിട്ടത്.

ഫരീദാബാദ് സെക്ടർ 82-ലെ ഗ്രാൻഡുറ സൊസൈറ്റിയിലാണ് സംഭവം. ഫ്ലാറ്റിന് താഴെയുള്ള ബാൽക്കണിയിൽ സാരി വീണതിനെത്തുടർന്നാണ് സ്ത്രീ ഈ അപകടകരമായ നീക്കം നടത്തിയത്. ഒരൊറ്റ തുണി കൊണ്ട് വസ്ത്രമെടുക്കാൻ കഴിയില്ലെന്ന് കണ്ടപ്പോൾ, വീട്ടിലുണ്ടായിരുന്ന സാരികൾ കൂട്ടിക്കെട്ടി ഒരു നീളൻ കയർ രൂപത്തിലാക്കി. സാരിയുടെ ഒരറ്റം മകന്റെ അരയിൽ കെട്ടിയ ശേഷം ബാൽക്കണിയിലൂടെ താഴേക്ക് ഇറക്കി. കുട്ടി താഴത്തെ നിലയിൽ നിന്ന് വസ്ത്രം കൈക്കലാക്കിയ ശേഷം, സാരിയിൽ മുറുകെ പിടിക്കുകയും അമ്മ കുട്ടിയെ മുകളിലേക്ക് വലിച്ചു കയറ്റുകയുമായിരുന്നു.

എതിർവശത്തെ കെട്ടിടത്തിലുള്ള ഒരാൾ ഈ കാഴ്ച കണ്ട് പരിഭ്രാന്തനായി പകർത്തിയ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ പടർന്നത്. ഒരു തുണിക്കഷണത്തിന് ഒരു കുട്ടിയുടെ ജീവനേക്കാൾ വിലയുണ്ടോ? എന്നാണ് പലരും ചോദിക്കുന്നത്. ആ സ്ത്രീയെ ജയിലിലടയ്ക്കണമെന്നും ഇത് കുട്ടികൾക്കെതിരെയുള്ള ക്രൂരതയാണെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്. അമ്മ കുട്ടിക്ക് കമാൻഡോ പരിശീലനം നൽകുകയാണോ എന്ന് പരിഹാസരൂപേണ ചിലർ ചോദിച്ചപ്പോൾ, ഇത് വലിയൊരു അപകടത്തിന് കാരണമാകാത്തത് കുട്ടിയുടെ ഭാഗ്യം കൊണ്ടാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.

Scroll to load tweet…