സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദില്ലി: ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്‍ എബ്രഹാമിന് രാജ്യത്തിന്‍റെ ആദരം. ആലിന്‍ ഷെറിന്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ആലിന്‍റെ കഥ വിവരിച്ചാണ് അവയവദാനത്തിന്‍റെ മാഹാത്മ്യം മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തോട് പറഞ്ഞത്.
ധീരമായ തീരുമാനം. മാതൃകപരമായ കാരുണ്യ പ്രവൃത്തി. അഞ്ച് പേര്‍ക്ക് ജീവന്‍ പകര്‍ന്ന കുഞ്ഞ് ആലിന്‍റെ സ്മരണയാണ് ഇന്നത്തെ മന്‍ കി ബാത്തിനെ ശ്രദ്ധേയമാക്കിയത്. പത്ത് മാസം പ്രായമായ കുഞ്ഞ്. എന്തെല്ലാം സ്പനങ്ങള്‍ ബാക്കി വച്ചാകും അവള്‍ മടങ്ങിയതെന്ന് പ്രധാനമന്ത്രി വികാരാധീനനായി. എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെട്ട വേദനക്കിടയിലും അവയങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച ആ രക്ഷിതാക്കളെ രാജ്യം നമിക്കണം. രക്ഷിതാക്കളുടെ മഹനീയമായ ചിന്തയും ഉറച്ച വ്യക്തിത്വവുമാണ് ആ തീരുമാനത്തിലൂടെ പ്രതിഫലിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ മെഡിക്കല്‍ ഗവേഷണ രംഗത്തെ മുന്നേറ്റം അവയവദാന ശസ്ത്രക്രിയയിലും ഏറെ സഹായകമായി. അവയവങ്ങള്‍ ദാനം ചെയ്യുകയെന്നത് മഹത് കൃത്യമാണ്. അവയവങ്ങള്‍ സ്വീകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന ചിലരെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഇന്ന് അവതരിപ്പിച്ചു.
അവയവ ദാനത്തില്‍ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കാനായി ആലിന്‍ ഷെറിന്‍റെ കഥ മന്‍ കി ബാത്തില്‍ മോദി വിശദീകരിച്ചത് കേരളത്തിനും അംഗീകാരമായി. കോഴിക്കോട് മെഡിക്കല്‍ കോളേജിനോട് ചേര്ഡന്ന് നിര്‍മ്മിക്കുനന അവയവദാന ആശുപത്രിക്ക് ആലിന്‍റെ പേര് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റോഡപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍ ഷെറിന്‍ എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അവയവങ്ങള്‍ അഞ്ച് പേരിലാണ് പുതു ജീിവന്‍ പകര്‍ന്നത്. മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്‍റെയും ഷെറിന്‍ ജോണിന്‍റെയും ഏക മകളായിരുന്നു ആലിന്‍.

