ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ ഉത്തരം നൽകാനാകൂ എന്ന് രാജ്യസഭാ എംപി ബൽബിർ സിങ് സീഷേവാൾ. ഛദ്ദയുടെ നീക്കം വിശ്വാസവഞ്ചനയാണെന്നും പാർട്ടി വിടുന്നതിന് മുൻപ് തന്നെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പഞ്ചാബിലെ 60 എംഎൽഎമാർ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി.
ദില്ലി : എന്തുകൊണ്ട് ആംആദ്മി വിട്ട് ബിജെപിയിൽ ചേർന്നുവെന്നതിൽ രാഘവ് ഛദ്ദയ്ക്ക് മാത്രമേ ഉത്തരം നൽകാൻ കഴിയുകയുള്ളൂവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാ എംപി ബൽബിർ സിങ് സീഷേവാൾ. പാർട്ടി അവരെ പാർലമെന്റ് അംഗങ്ങളാക്കി. എന്ത് കൊണ്ട് ഈ തീരുമാനമെടുത്തുവെന്ന് അവർക്ക് മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ എംപിയായ രാഘവ് ഛദ്ദയും ആറ് എംപിമാരും കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. രാജ്യത്തെ ഞെട്ടിച്ച തീരുമാനത്തിന് പിന്നാലെ ഛദ്ദയ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
ഒപ്പം നിന്ന് ചതിച്ചുവെന്നായിരുന്നു എഎപി നേതാക്കളുടെ പ്രതികരണം. എംപിമാരുടെ ഈ നീക്കത്തെ പാർട്ടിയോടുള്ള വിശ്വാസവഞ്ചനയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പഞ്ചാബിലെ ജനപ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പാർട്ടി നൽകിയ ഉത്തരവാദിത്തം അവർ നിറവേറ്റണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി രാഘവ് ഛദ്ദയും വിക്രംജിത് സിങ് സാഹ്നിയും തന്നെ സമീപിച്ചിരുന്നതായി സീഷേവാൾ വെളിപ്പെടുത്തി. ഛദ്ദ തന്നെ ചായ കുടിക്കാൻ ക്ഷണിച്ചതായും സംസാരിക്കാമെന്ന് പറഞ്ഞുവെന്നും എന്നാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വതന്ത്രമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിനെക്കുറിച്ച് വിക്രം സാഹ്നി സംസാരിച്ചിരുന്നുവെന്നും എന്നാൽ താൻ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എഎപി പഞ്ചാബിലെ 60 എഎപി എംഎൽഎമാർ പാർട്ടിവിട്ടേക്കുമെന്ന അഭ്യൂഹവും ബൽബിർ സിങ് തള്ളി. അദ്യൂഹം മാത്രമാണെന്നും എട്ട് മാസത്തിന് ശേഷം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


