സൗത്ത് ദില്ലിയിലെ അമർ കോളനിയിൽ ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ 22-കാരിയായ മകളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒരു മാസം മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട 19-കാരനായ മുൻ വീട്ടുജോലിക്കാരനാണ് പ്രധാന പ്രതിയെന്ന് സംശയിക്കുന്നു. ദില്ലി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ദില്ലി: ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് ദില്ലിയിലെ അമർ കോളനിയിലെ വീട്ടിലാണ് സംഭവം നടന്നത്. ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളുടെ മരണം പ്രദേശത്തെ ജനങ്ങളെയാകെ ഞെട്ടിച്ചു. വീട്ടിലെ ജോലിക്കാരനായിരുന്ന 19കാരനാണ് കൊലയാളിയെന്നാണ് സംശയം. ഇയാൾ ഒളിവിലാണ്. സംഭവ സമയത്ത് കൊല്ലപ്പെട്ട 22കാരി പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മകളെ വീടിനുള്ളിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 

കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 19കാരനാണ് കൊലയാളിയെന്ന സംശയം ബലപ്പെട്ടത്. ഒരു മാസം മുൻപ് ഇയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതിയെ കണ്ടെത്തൽ തിരച്ചിൽ ഊർജ്ജിതമാക്കി. ഗൗരവമേറിയ വിഷയമായതിനാൽ കേസ് അന്വേഷണത്തിന് ദില്ലി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മോഷണ ശ്രമമാണോ, മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല. മരിച്ച പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും പേരുവിവരങ്ങൾ ദില്ലി പൊലീസ് പുറത്തുവിട്ടിട്ടില്ല.