ഒരു അവിശ്വാസിക്ക് മതപരമായ വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന. പരിഷ്കാരത്തിന്റെ പേരിൽ ഒരു മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ആവർത്തിക്കുകയാണ് സുപ്രീംകോടതി. അനിവാര്യ മത ആചാരത്തെക്കുറിച്ചുള്ള വാദത്തിനിടെയാണ് നീരിക്ഷണം. ഒരു അവിശ്വാസിക്ക് മതപരമായ വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
അതിനിടെ, യുവതിപ്രവേശന വിധിക്ക് പിന്നാലെ ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്നും സുപ്രീംകോടതി ചോദ്യമുന്നയിച്ചു. യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു. നിയമത്തെ അനുസരിച്ചവരാണ് ശബരിമല വിഷയത്തിൽ പരാജയപ്പെട്ടത് എന്ന് ഇന്ദിര ജയ് സിങ്ങ് പറഞ്ഞു.
ഭരണഘടനാ ബഞ്ചിൽ പത്താം ദിവസം പൂർത്തിയായത് യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ് സിങ്ങിൻറെ വാദം. ശബരിമല വിധിക്ക് പിന്നാലെ മലകയറിയ ബിന്ദു അമ്മിണിക്കും കനക ദുർഗയ്ക്കും വേണ്ടിയാണ് താൻ വാദിക്കുന്നത് എന്ന് ഇന്ദിര ജയ് സിങ്ങ് വ്യക്തമാക്കിയപ്പോളാണ് ഇരുവരും യഥാർത്ഥ വിശ്വാസികളാണോ എന്ന് ബെഞ്ചിലെ ഏകവനിത ജഡ്ജി ചോദ്യം ഉന്നയിച്ചത്.

