കൂർഗിലെ കുട്ട ഗ്രാമത്തിലെ ഹോം സ്റ്റേയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ യുഎസ് വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു. സംഭവത്തിൽ ഹോം സ്റ്റേ ഉടമയെയും സഹായിയെയും അറസ്റ്റ് ചെയ്യുകയും ടൂറിസം വകുപ്പ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു
ബെംഗളൂരു: കൂർഗില്‍ ഹോം സ്റ്റേയിൽ യുഎസ് വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹോം സ്റ്റേയുടെ ലൈസൻസ് റദ്ദാക്കി ടൂറിസം വകുപ്പ്. കുട്ട ഗ്രാമത്തിലെ ദേവി വില്ല ഹോംസ്റ്റേയിൽ അവധിക്കാലം ആഘോഷിക്കാൻ വാഷിംഗ്ടണിൽ നിന്നെത്തിയ അമേരിക്കൻ വനിതയാണ് ലൈംഗികമായ അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ ഹോം സ്റ്റേ ഉടമയേയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സഹായി വ്രുജേഷ് കുമാർ എന്നയാളാണ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയത്. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി യുവതിയെ ബോധരഹിതയാക്കുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഹോം സ്റ്റേ ഉടമ ഇത് മറച്ചുവെക്കാൻ ശ്രമിച്ചു. ഇയാൾ മൂന്ന് ദിവസത്തേക്ക് വൈഫൈ കണക്ഷൻ ഇല്ലാതാക്കിയെന്നും പിന്നീട് കണക്ഷൻ ലഭിച്ചതിന് ശേഷമാണ് ഹോം സ്റ്റേയിൽ നിന്ന് യുവതി പുറത്തുകടന്നതെന്നുമാണ് റിപ്പോർട്ട്.
തുടർന്ന് ഇവർ യുഎസ് എംബസിയെ വിവരം അറിയിക്കുകയായിരുന്നു. എംബസി ഉദ്യോഗസ്ഥർ മൈസൂരു പൊലീസിനെ ഇമെയിൽ വഴി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികളെ മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുഎസ് വനിതയുടെ പ്രായമോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.



