ഏകദേശം 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവിൽ ആദ്യം അമേരിക്കൻ യുദ്ധവിമാനങ്ങൾ വെനസ്വേലയുടെ റഡാർ സംവിധാനങ്ങളും വ്യോമപ്രതിരോധ കേന്ദ്രങ്ങളും തകർത്തു.
കാരക്കാസ്: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പടികൂടാനായുള്ള അമേരിക്കൻ സൈനിക നടപടിക്കിടെ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെനസ്വേല അധികൃതരെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ശനിയാഴ്ച നടന്ന ആക്രമണത്തിൽ സൈനികരും സാധാരണക്കാരും അടക്കം 40 പേരാണ് കൊല്ലപ്പെട്ടതെന്നാണ റിപ്പോർട്ട് വിശദമാക്കുന്നത്. അമേരിക്കയുടെ വ്യോമാകരമണത്തിൽ മൂന്ന് നിലക്കെട്ടിട സമുച്ചയം തകർത്തതായും റിപ്പോർട്ട് വിശദമാക്കുന്നത്. കെട്ടിടത്തിലുണ്ടായിരുന്ന 80 കാരിയായ റോസാ ഗോൺസാലേസ് ആണ് കൊല്ലപ്പെട്ടവരിലൊരാൾ. കാരക്കാസ് വിമാനത്താവളത്തിന് സമീപത്തുണ്ടായ വ്യോമാക്രമണത്തിൽ 70വയസുകാരനായ കാറ്റിയ ലാ മാർ എന്നയാളും കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണങ്ങളിൽ കാരക്കാസിൽ വൈദ്യുതി വിതരണവും ആശയവിനിമ സംവിധാനങ്ങളും പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വെനസ്വേലയിലെ എണ്ണ ശേഖരം പിടിച്ചെടുക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ അത്യാഗ്രഹമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവിൽ ആദ്യം അമേരിക്കൻ യുദ്ധവിമാനങ്ങൾ വെനസ്വേലയുടെ റഡാർ സംവിധാനങ്ങളും വ്യോമപ്രതിരോധ കേന്ദ്രങ്ങളും തകർത്തു.
പിന്നാലെ അത്യാധുനിക ഹെലികോപ്റ്ററുകളിൽ എത്തിയ യുഎസ് സ്പെഷ്യൽ ഫോഴ്സ് കാരക്കാസിലെ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞാണ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും പിടികൂടിയത്. മഡൂറോയുടെ ഭരണകാലത്ത് നഷ്ടത്തിലായ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ കമ്പനികൾ തയ്യാറായി കഴിഞ്ഞതായാണ് ട്രംപ് വിശദമാക്കിയത്. വെനസ്വേലയിൽ അധികാര കൈമാറ്റം നടക്കും വരെ അമേരിക്ക വെനസ്വേലയെ ഭരിക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് ഇതിനോടകം വിശദമാക്കിയത്.


