ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ സൈനിക മേധാവിയായി നിയമിച്ചു. ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയിൽ ജൂലൈയിൽ ചുമതലയേൽക്കും. പ്രതിരോധ സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സുപ്രധാന നിയമനം.

സിഡ്നി: ചരിത്രം രചിക്കാനൊരുങ്ങി ഓസ്ട്രേലിയ. രാജ്യത്തെ സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയിൽ സ്ഥാനമേൽക്കുന്നതോടെ ഈ സ്ഥാനത്തേക്ക് ആദ്യമായി വനിത തെരഞ്ഞെടുക്കപ്പെടും. ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ വനിതാ സൈനിക മേധാവിയാണ് കോയിൽ. നിലവിൽ സംയുക്ത ശേഷികളുടെ മേധാവിയായ കോയിൽ, ഓസ്‌ട്രേലിയൻ സൈന്യത്തിലെ തലവനായി നിയമിതയാകുന്ന ആദ്യ വനിതയായി മാറും. തിങ്കളാഴ്ച പ്രധാനമന്ത്രി ആന്റണി അൽബനീസ് പുതിയ സൈനിക മേധാവികളുടെ നിയമനങ്ങൾ പ്രഖ്യാപിച്ചു. ജൂലൈയിൽ ചാർജ് ഏറ്റെടുക്കും. അഡ്മിറൽ ഡേവിഡ് ജോൺസ്റ്റണിന് പകരക്കാരനായി നിലവിലെ നാവികസേനാ മേധാവി വൈസ് അഡ്മിറൽ മാർക്ക് ഹാമണ്ട് പ്രതിരോധ സേനയുടെ പുതിയ മേധാവിയാകും. 

1987-ൽ ആർമി റിസർവ്സിൽ ചേർന്ന കോയി കമാൻഡ് റോളുകളിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ടാസ്‌ക് ഗ്രൂപ്പ് അഫ്ഗാനിസ്ഥാന്റെ കമാൻഡറും 17-ാമത് സിഗ്നൽ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസറുമായി പ്രവർത്തിച്ചു. ലെഫ്റ്റനന്റ് ജനറൽ സ്റ്റുവർട്ടിന് പകരമായി അവർ സൈനിക മേധാവിയായി നിയമിതയായി. റിയർ അഡ്മിറൽ മാത്യു ബക്ക്ലിയെ ഡെപ്യൂട്ടി ചീഫിൽ നിന്ന് നാവികസേനാ മേധാവിയായി സ്ഥാനക്കയറ്റം നൽകി. ഓസ്‌ട്രേലിയൻ സൈന്യം തങ്ങളുടെ റാങ്കുകളിൽ വനിതാ ഓഫീസർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോയ്‌ലിന്റെ നിയമനം. നിലവിൽ ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ (ADF) ഉന്നത നേതൃത്വ സ്ഥാനങ്ങളിൽ 18.5% ഉം സ്ത്രീകളാണ്. 2030 ആകുമ്പോഴേക്കും മൊത്തത്തിലുള്ള സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ 25% സ്ത്രീകളായിരിക്കണമെന്ന് ലക്ഷ്യമിടുന്നു.