അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ക്ക് തൊട്ടുമുന്‍പ് ഓഹരി വിപണികളില്‍ കോടിക്കണക്കിന് ഡോളറിന്റെ സംശയാസ്പദമായ ഇടപാടുകള്‍ നടക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ഇത് നിയമവിരുദ്ധമായ ഇന്‍സൈഡര്‍ ട്രേഡിംഗ് ആണെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. 

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏതെങ്കിലും പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക്, ചിലപ്പോള്‍ മിനിറ്റുകള്‍ക്ക് മുമ്പ്, ഓഹരി വിപണികളില്‍ ഭീമമായ തുകയ്ക്ക് വ്യാപാരം നടക്കുന്നതായി ബിബിസിയുടെ റിപ്പോര്‍ട്ട്. ഇത് നിയമവിരുദ്ധമായ ഇന്‍സൈഡര്‍ ട്രേഡിംഗ് ആണെന്ന ഗുരുതര ആരോപണം ഉയര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്. ട്രംപ് നടത്തുന്ന ഓരോ നിര്‍ണ്ണായക പ്രഖ്യാപനത്തിനും തൊട്ടു മുന്‍പായി അന്താരാഷ്ട്ര വിപണികളില്‍ കോടിക്കണക്കിന് ഡോളറിന്റെ അസാധാരണ ഇടപാടുകള്‍ നടക്കുന്നതായി ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത ഔദ്യോഗിക വിവരങ്ങള്‍ നേരത്തെ ചോര്‍ത്തി വിപണിയില്‍ ലാഭമുണ്ടാക്കുന്ന 'ഇന്‍സൈഡര്‍ ട്രേഡിംഗ്' എന്ന നിയമവിരുദ്ധ നടപടിയാണോ ഇതെന്ന സംശയം ശക്തമാവുകയാണ്.

വിവിധ സാമ്പത്തിക വിപണികളിലെ ഇടപാടുകളുടെ വ്യാപ്തിയും ട്രംപിന്റെ പ്രഖ്യാപനങ്ങളും തമ്മിലുള്ള സമയക്രമം പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ട്രംപിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റോ അഭിമുഖമോ പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്കും മിനിറ്റുകള്‍ക്കും മുന്‍പ് വിപണിയില്‍ വന്‍തോതില്‍ പണം നിക്ഷേപിക്കപ്പെടുന്നു എന്നാണ് കണ്ടെത്തല്‍.

എണ്ണവിപണിയെ പിടിച്ചുകുലുക്കിയ 'രഹസ്യങ്ങള്‍'

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന രണ്ട് സംഭവങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മാര്‍ച്ച് 9, 2026: ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിക്കാറായെന്ന് ട്രംപ് ഒരു അഭിമുഖത്തില്‍ പറയുന്നതിന് 47 മിനിറ്റ് മുന്‍പ് എണ്ണ വിപണിയില്‍ വന്‍ തുകയുടെ ബെറ്റിംഗ് നടന്നു. അഭിമുഖം പുറത്തുവന്നതോടെ എണ്ണവില 25% ഇടിഞ്ഞു. ഈ സമയമാറ്റം മുന്‍കൂട്ടി കണ്ട് പണമിറക്കിയവര്‍ മിനിറ്റുകള്‍ക്കുള്ളില്‍ കോടികളാണ് സമ്പാദിച്ചത്.

മാര്‍ച്ച് 23, 2026: ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിന് 14 മിനിറ്റ് മുന്‍പ് വിപണിയില്‍ അസ്വാഭാവികമായ നീക്കങ്ങള്‍ നടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ എണ്ണവില 11% താഴേക്ക് പതിച്ചു.

ഓഹരി വിപണിയിലെ വമ്പന്‍ കുതിപ്പ്

2025 ഏപ്രിലില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു എന്ന പ്രഖ്യാപനത്തിന് തൊട്ടുമുന്‍പും സമാനമായ നീക്കം നടന്നു. അന്ന് പ്രഖ്യാപനത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഓഹരി വിപണി ഉയരുമെന്ന് പ്രവചിച്ച് ചിലര്‍ 20 ലക്ഷം ഡോളറോളം ബെറ്റ് ചെയ്തു. പ്രഖ്യാപനം വന്നതോടെ വിപണി കുതിച്ചുയരുകയും ഇവര്‍ക്ക് 2 കോടി ഡോളറോളം ലാഭം ലഭിക്കുകയും ചെയ്തു.

പ്രവചന വിപണിയും ട്രംപ് ജൂനിയറും

ഓണ്‍ലൈന്‍ പ്രവചന വിപണികളായ പോളിമാര്‍ക്കറ്റ് , കാല്‍ഷി എന്നിവടങ്ങളിലും ഇത്തരം സംശയാസ്പദമായ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന് ഈ പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപവും ഉപദേശക സ്ഥാനവുമുണ്ടെന്നത് സംശയത്തിന്റെ ആഴം കൂട്ടുന്നു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ പുറത്താക്കപ്പെടുമെന്ന് ഒരു ദിവസം മുന്‍പ് കൃത്യമായി പ്രവചിച്ച് ഒരാള്‍ 4 ലക്ഷം ഡോളറിലധികം ലാഭമുണ്ടാക്കി. ഫെബ്രുവരിയില്‍ ഇറാനെതിരായ സൈനിക നീക്കം നടക്കുന്നതിന് തൊട്ടുമുന്‍പ് ആറ് അക്കൗണ്ടുകളിലായി 12 ലക്ഷം ഡോളറോളം ലാഭം കൊയ്തു.

നിയമം പറയുന്നതെന്ത്?

അമേരിക്കയില്‍ 1933 മുതല്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് കുറ്റകരമാണ്. 2012-ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമാക്കി നിയമം പരിഷ്‌കരിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ ചോരുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തുക പ്രായോഗികമായി പ്രയാസമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസോ അമേരിക്കന്‍ സാമ്പത്തിക നിയന്ത്രണ ഏജന്‍സിയായ എസ്ഇസിയോ തയ്യാറായിട്ടില്ല. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തി ലാഭമുണ്ടാക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് വൈറ്റ് ഹൗസ് വക്താവ് മുന്‍പ് പ്രതികരിച്ചിരുന്നു. ട്രംപിന്റെ ഓരോ നീക്കവും ലോകം ഉറ്റുനോക്കുമ്പോള്‍, അതിന് പിന്നാലെ വരുന്ന ഇത്തരം സാമ്പത്തിക ഇടപാടുകള്‍ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടും.