പൊഖാറയിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പോയ സ്വകാര്യ ബസ് ത്രിശൂലി നദിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരു ബ്രിട്ടീഷ് പൗരനടക്കം 19 പേർ കൊല്ലപ്പെട്ടു. നേപ്പാളിലെ മോശം റോഡുകളും കാലപ്പഴക്കം ചെന്ന വാഹനങ്ങളുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണം
കാഠ്‌മണ്ഡു: നേപ്പാളിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ബ്രിട്ടീഷ് പൗരനടക്കം 19 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര നഗരമായ പൊഖാറയിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്. ബെനിഘട്ടിനടുത്തുള്ള ത്രിശൂലി നദിയുടെ തീരത്ത് വച്ച് കുത്തനെയുള്ള ചരിവിലേക്ക് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മരിച്ചവരിൽ 24 വയസ്സുള്ള ഒരു ബ്രിട്ടീഷ് പൗരനുമുണ്ടെന്ന് ധാഡിംഗ് ജില്ലാ പോലീസ് ഓഫീസിൽ നിന്ന് അറിയിച്ചു. ന്യൂസിലൻഡിൽ നിന്നുള്ള സ്ത്രീക്ക് നിസാര പരിക്കേറ്റ. ഒരു ചൈനീസ് പൗരനും പരിക്കേറ്റ് ചികിത്സയിലാണ്. ഒര ചൈനീസ് പൗരനെ കാണാതായെന്നും റിപ്പോർട്ടുണ്ട്.
നേപ്പാളിൽ ഇത്തരം ബസ് അപകടങ്ങൾ പതിവാണ്. മോശം റോഡുകളും കാലപ്പഴക്കം ചെന്ന വാഹനങ്ങളുമാണ് അപകടത്തിന് കാരണം. പർവതങ്ങളാൽ ചുറ്റപ്പെട്ട ഇവിടെ ഇടുങ്ങിയ റോഡുകളാണ് പ്രധാന ഗതാഗത മാർഗം. 2024 ൽ ഇതേ സ്ഥലത്ത് വച്ച് രണ്ട് ബസുകൾ താഴ്ചയിലേക്ക് മറിഞ്ഞ് 65 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിലൊരു ബസ് ഈ വർഷമാണ് കണ്ടെത്തിയത്.


