കഴിഞ്ഞ വർഷം രഹസ്യമായി കൈമാറ്റം ചെയ്ത ഉപഗ്രഹം പശ്ചിമേഷ്യയിലെ യുഎസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിയ ശേഷം മാത്രം കൈമാറുന്ന ചൈനയുടെ സവിശേഷമായ രീതിയിലൂടെയാണ് ഇറാൻ ഈ ഉപഗ്രഹം സ്വന്തമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു

വാഷിങ്ടണ്‍: അമേരിക്കയുമായുള്ള സംഘർഷങ്ങൾക്കിടയിൽ യുഎസ് സൈനിക കേന്ദ്രങ്ങൾ നിരീക്ഷിക്കാൻ ഇറാൻ ചൈനീസ് നിർമ്മിത ഉപഗ്രഹം ഉപയോഗിച്ചതായി റിപ്പോർട്ട്. ചൈനീസ് കമ്പനിയായ 'എർത്ത് ഐ' വികസിപ്പിച്ച ടിഇഇ-01ബി എന്ന ഉപഗ്രഹം ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉപയോഗിച്ചതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം രഹസ്യമായി കൈമാറ്റം ചെയ്ത ഈ ഉപഗ്രഹം പശ്ചിമേഷ്യയിലെ യുഎസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത്.

ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിയ ശേഷം മാത്രം കൈമാറുന്ന ചൈനയുടെ സവിശേഷമായ രീതിയിലൂടെയാണ് ഇറാൻ ഈ ഉപഗ്രഹം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ, ബീജിംഗ് ആസ്ഥാനമായുള്ള എംപോസാറ്റ് എന്ന കമ്പനിയുടെ ആഗോള ഗ്രൗണ്ട് സ്റ്റേഷൻ ശൃംഖല ഉപയോഗിക്കാനുള്ള അനുമതിയും ഇറാന് ലഭിച്ചു. അമേരിക്കൻ സൈനിക താവളങ്ങളുടെ കൃത്യമായ സ്ഥാനവും വിവരങ്ങളും ശേഖരിക്കാൻ ഈ സംവിധാനങ്ങൾ ഇറാനെ സഹായിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ്, ജോർദാനിലെ മുവാഫഖ് സാൽതി എയർ ബേസ്, ബഹ്‌റൈനിലെ യുഎസ് അഞ്ചാം നേവി ഫ്ലീറ്റ് ആസ്ഥാനം എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ ഈ ഉപഗ്രഹം പകർത്തിയെന്ന് ഫിനാഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. മാർച്ചിൽ പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ നടന്ന ആക്രമണത്തിൽ അമേരിക്കൻ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. കുവൈറ്റ്, ജിബൂട്ടി, ഒമാൻ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങളും ഉപഗ്രഹ നിരീക്ഷണ വലയത്തിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചൈനീസ് സർക്കാരിന്റെ മൗനാനുവാദമില്ലാതെ ഇത്തരം ഒരു സാങ്കേതികവിദ്യാ കൈമാറ്റം സാധ്യമല്ലെന്ന് മുൻ പാശ്ചാത്യ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. അതേസമയം ഇറാനു സൈനിക സഹായം നൽകുന്നില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവർത്തിക്കുന്നത്.