യുഎസ്-ഇറാൻ രണ്ടാം ഘട്ട ചർച്ചകൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. മുൻപ് നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനെ തുടർന്നാണ് വീണ്ടും ചർച്ചകൾക്ക് കളമൊരുങ്ങുന്നത്.
ദില്ലി: യുഎസ്-ഇറാൻ രണ്ടാം ഘട്ട ചർച്ച വീണ്ടും പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ചയായിരിക്കും ചർച്ചയെന്നും പറയുന്നു. പാകിസ്ഥാൻ തലസ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്കിടയിലാണ് ചർച്ച നടക്കുന്നത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ചർച്ച ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അന്റാലിയ ഡിപ്ലോമസി ഫോറത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചകൾ നടന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ വ്യാഴാഴ്ച ടെഹ്‌റാനിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടയിലാണ് ഈ സന്ദർശനം. പ്രത്യേകിച്ച് ടെഹ്‌റാന്റെ ആണവ പദ്ധതിയിൽ, ഒരു വഴിത്തിരിവ് ഉണ്ടാകുമെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ടെഹ്‌റാനിൽ എത്തിയ മുനീറിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്വീകരിച്ചു. നേരത്തെ നടന്ന ചർച്ചകൾ പുരോഗതിയില്ലാതെ അവസാനിച്ചതിനെത്തുടർന്ന് രണ്ടാം ഘട്ട ചർച്ചകൾക്ക് കളമൊരുക്കുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. ഏപ്രിൽ 11-12 തീയതികളിൽ നടന്ന ഇസ്ലാമാബാദ് സമാധാന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു.
