ഇറാനെ വിഭജിക്കാൻ വന്ന അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ നേരിട്ട് ഇതിഹാസം സൃഷ്ടിച്ചുവെന്ന് മുജ്തബ ഖംനഇ അഭിനന്ദിച്ചു. ശത്രുക്കൾക്ക് കനത്ത പരാജയം നൽകാൻ നാവിക സേനയും സജ്ജമാണ്. ഡ്രോണുകൾ എതിരാളികൾക്ക് മേൽ മിന്നാലിയ പതിച്ചുവെന്നും മുജ്തബ ഖംനഇയുടെ സന്ദേശത്തിൽ പറയുന്നു

ടെഹ്റാൻ: ഇറാൻ സേനയ്ക്ക് അഭിനന്ദനവുമായി പരമോന്നത നേതാവ് മുജ്തബ ഖംനഇ. ഇറാനെ വിഭജിക്കാൻ വന്ന അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ നേരിട്ട് ഇതിഹാസം സൃഷ്ടിച്ചുവെന്ന് മുജ്തബ ഖംനഇ അഭിനന്ദിച്ചു. ശത്രുക്കൾക്ക് കനത്ത പരാജയം നൽകാൻ നാവിക സേനയും സജ്ജമാണ്. ഡ്രോണുകൾ എതിരാളികൾക്ക് മേൽ മിന്നാലിയ പതിച്ചുവെന്നും മുജ്തബ ഖംനഇയുടെ സന്ദേശത്തിൽ പറയുന്നു. അതേസമയം, ഇറാൻ ക്രൂഡോയിലുമായി സൂപ്പർ ടാങ്കർ ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്ന് ഇറാനിയൻ മാധ്യമമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നു. ‌ഹോർമൂസിൽ ഇന്ന് രണ്ടു കപ്പലുകളെ ഇറാൻ തടഞ്ഞ് തിരിച്ചയച്ചെന്നും റിപ്പോർട്ടുണ്ട്.

അതിനിടെ, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുന്നതിന് സംബന്ധിച്ച് ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്നും ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്നുമാണ് അമേരിക്കൻ പ്രസി‍ന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. അതേസമയം തങ്ങൾക്കുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധം അമേരിക്ക തുടരുകയാണെങ്കിൽ അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു. 

ചർച്ചകളിൽ പുരോഗതിയില്ലാത്ത പക്ഷം ഇറാനിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇറാനും നിലപാട് കടുപ്പിച്ചത്. വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഭീഷണിയും ഇറാന്‍റെ നിലപാടും ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. 'വെടിനിർത്തൽ ഒരുപക്ഷേ ഞാൻ നീട്ടില്ല, പക്ഷേ ഉപരോധം നിലനിൽക്കും. അതിനാൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും'- മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

എന്നാൽ ഇറാന്റെ സമുദ്ര അതിർത്തികളിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയിരിക്കുന്ന തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ കടലിടുക്കിലൂടെയുള്ള എല്ലാ കപ്പൽ ഗതാഗതവും തടയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തെ എണ്ണ കയറ്റുമതിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന പാത വീണ്ടും അടച്ചാൽ കടുത്ത പ്രതിസന്ധിയിലേക്ക് പോകും. തങ്ങളുടെ എണ്ണ കയറ്റുമതി തടയാനാണ് നീക്കമെങ്കിൽ മറ്റ് രാജ്യങ്ങളെയും ഈ പാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്ലാമാബാദിൽ വെച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും, ആണവ കരാറുകൾ, ഉപരോധം നീക്കൽ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെടിനിർത്തൽ ലംഘനമുണ്ടായാൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന ആശങ്കയിലാണ് ഗൾഫ് മേഖല.

YouTube video player