അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള ആണവ കരാറും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമായിരുന്നു പ്രധാന ചർച്ചാവിഷയം.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച സമാപിച്ചു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ ഇറാനുമായുള്ള ആണവ ചർച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് പ്രധാനമായും വിഷയമായത്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. ഇറാനുമായി നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ തുടരണമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഒരു കരാറിലെത്താൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ചർച്ചകൾ തുടരണമെന്ന് താൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ട്രംപ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ചർച്ചയിൽ നിർണ്ണായകമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇറാൻ കരാർ സാധ്യമായില്ലെങ്കിൽ മറ്റ് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനുമായുള്ള ചർച്ചകളിൽ ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിന്നു. ഗസ്സയും സമാധാന ബോർഡും: ഗസ്സയിലെ വെടിനിർത്തൽ പുരോഗതിയും ചർച്ചയിൽ വിഷയമായി. കൂടാതെ, ട്രംപിന്റെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് പീസ് എന്ന സമാധാന സംരംഭത്തിൽ ഇസ്രായേൽ ഔദ്യോഗികമായി ചേർന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആണവ കേന്ദ്രങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നടന്ന വ്യോമാക്രമണങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾ ഒമാനിൽ സജീവമായ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
അതേസമയം ഇസ്ലാമിക വിപ്ലവ വിജയത്തിന്റെ വാർഷിക ആഘോഷത്തിൽ ഇറാനിലെ നേതാക്കളും സൈനിക മേധാവികളും അണിനിരന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, സർവ സൈനിക മേധാവി അബ്ദുൽ റഹിം മൗസവി, ഐആർജിസി ചീഫ് കമാൻഡർ തുടങ്ങിയവർ പങ്കെടുത്തു. ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്നും ഏത് തരം പരിശോധനയ്ക്കും തയ്യാറാണെന്നും പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. അതേസമയം തങ്ങളുടെ മേൽ ചുമത്തിയിട്ടുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുകയാണെങ്കിൽ ആണവ പദ്ധതികളിൽ നിയന്ത്രണം കൊണ്ടുവരാൻ തയ്യാറാണെന്ന സൂചന ഇറാൻ നൽകിയിട്ടുണ്ട്. എന്നാൽ മിസൈൽ പദ്ധതികളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം ഇറാൻ തള്ളി.
നെതന്യാഹു ആറാമത്തെ അമേരിക്കൻ സന്ദർശനം
ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്. ലോക നേതാക്കളിൽ ഏറ്റവും കൂടുതൽ തവണ ട്രംപിനെ സന്ദർശിച്ചതും നെതന്യാഹു തന്നെയാണ്. ഇറാന്റെ ഭീഷണി ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ അപകടമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ആണവ പദ്ധതികളുടെ കാര്യത്തിൽ ധാരണയിൽ എത്തിയില്ലെങ്കിൽ ഇറാന് നേരെ ആക്രമണം നടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മധ്യേഷ്യയിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്.
രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ കൂടി മേഖലയിലേക്ക് അയക്കുന്ന കാര്യം പരിഗണനയിലാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. "ഞങ്ങൾക്ക് വലിയൊരു നാവിക വ്യൂഹം അവിടെയുണ്ട്, മറ്റൊന്ന് കൂടി അങ്ങോട്ട് പോയേക്കാം എന്നാണ് ട്രംപ് പറഞ്ഞത്. ഇറാൻ കരാറിനായി ആഗ്രഹിക്കുന്നുണ്ടെന്നും നയതന്ത്ര പരിഹാരം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ വിഷയത്തിന് പുറമെ, ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടം നടപ്പിലാക്കാനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്.


