ജർമനിയിലെ ഏറ്റവും വലിയ എയർലൈനായ ലുഫ്താൻസയിലെ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുമാരും അപ്രതീക്ഷിത പണിമുടക്ക് നടത്തി. ഇതേത്തുടർന്ന് 460-ൽ അധികം വിമാനങ്ങൾ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. 

ബെർലിൻ: പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെയും അപ്രതീക്ഷിത സമരത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ എയർലൈനായ ലുഫ്താൻസ വ്യാഴാഴ്ച നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. ജർമ്മൻ എയർപോർട്ട് അസോസിയേഷൻ എഡിവി 460 ലധികം വിമാനങ്ങൾ റദ്ദാക്കുമെന്നും ഏകദേശം ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചുവെന്നും വ്യക്തമാക്കി. ഫ്രാങ്ക്ഫർട്ടിലേക്കും മ്യൂണിക്കിലേക്കുമുള്ള സർവീസുൾപ്പെടെ വിദേശ സർവീസുകളും റദ്ദാക്കേണ്ടി വന്നു. മറ്റ് എയർലൈനുകളിൽ യാത്രക്കാരെ റീബുക്ക് ചെയ്യാൻ ശ്രമിക്കുമെന്ന് ലുഫ്താൻസ നേരത്തെ പറഞ്ഞിരുന്നു.

ജർമ്മൻ തലസ്ഥാനത്ത് വ്യാഴാഴ്ച ബെർലിൻ ചലച്ചിത്രമേള ആരംഭിക്കുന്നതിനിടയിലും, വെള്ളിയാഴ്ച ആരംഭിക്കുന്ന മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനും രാഷ്ട്രീയക്കാരും സൈനിക ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ എത്തിച്ചേരുന്നതിനിടെയാണ് പൈലറ്റ് യൂണിയൻ വിസിയും ഫ്ലൈറ്റ് അറ്റൻഡന്റ്‌സ് യൂണിയൻ യുഎഫ്‌ഒയും ചേർന്ന് വാക്ക്ഔട്ട് സംഘടിപ്പിച്ചത്.

പെൻഷനെച്ചൊല്ലി പൈലറ്റുമാർ ലുഫ്താൻസയുടെ തന്നെ കോർ എയർലൈനുമായും കാർഗോ ഡിവിഷനുമായും തർക്കത്തിലായിരുന്നു. കൂടുതൽ ഉദാരമായ വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് കമ്പനിയിൽ സമ്മർദ്ദം ചെലുത്തുന്നതിനായി പണിമുടക്കുമെന്ന് യൂണിയൻ അംഗങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകൾ പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ജീവനക്കാർക്ക് അനുകൂലമായ സാമൂഹിക പദ്ധതി ചർച്ച ചെയ്യാൻ തൊഴിലുടമ തുടർച്ചയായി വിസമ്മതിക്കുന്നതിനെതിരെ പണിമുടക്കാൻ ഫ്ലൈറ്റ് അറ്റൻഡന്റുകളുടെ യുഎഫ്ഒ യൂണിയൻ ലുഫ്താൻസയുടെ സിറ്റിലൈനിലെ അംഗങ്ങളോട് ആഹ്വാനം ചെയ്തു. 

കഴിഞ്ഞ ദിവസം പണിമുടക്ക് ദിനത്തിൽ കേരളത്തിലെത്തിയ ജർമൻ യുവാവ് തന്റെ നാട്ടിൽ വിമാനമടക്കം പണിമുടക്കാറുണ്ടെന്ന് പറഞ്ഞത് വൈറലായിരുന്നു.