ഇ. ശ്രീധരൻ കേരളത്തിനായി പുതിയ അതിവേഗ റെയിൽവേ പ്ലാൻ അവതരിപ്പിച്ചു. മണിക്കൂറിൽ 200 കി.മീ വേഗതയും 20 സ്റ്റേഷനുകളുമുള്ള ഈ പദ്ധതിയിൽ തിരുവനന്തപുരം-കണ്ണൂർ യാത്രാസമയം 3.20 മണിക്കൂറായി കുറയും.
മലപ്പുറം: അതിവേഗ റെയിൽവേ പുതുക്കിയ പ്ലാൻ വിശദീകരിച്ച് ഇ. ശ്രീധരൻ. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുണ്ടാകും. ആകെ 20 സ്റ്റേഷനുകൾ. തിരുവനന്തപുരമായിരിക്കും ആദ്യ സ്റ്റേഷൻ. ഇത് അണ്ടർ ഗ്രൗണ്ട് സ്റ്റേഷൻ ആകും. അവിടുന്ന് തുരങ്ക പാത വഴി എയർപോർട്ട് കണക്ട് ചെയ്ത് കൊട്ടാരക്കര - പത്തനംതിട്ട - തിരുവല്ല വഴിയാക്കി പുതുക്കി. തൃശൂർ കഴിഞ്ഞാൽ പട്ടാമ്പി വഴി നേരെ മലപ്പുറം കരിപ്പൂർ എയർപോർട്ട് സ്റ്റേഷനിലേക്ക് എത്തും. നേരത്തെ ഉണ്ടായിരുന്ന കുന്നംകുളം ഒഴിവാക്കി. സ്റ്റാൻഡേർഡ് ഗേജിൽ ഇരട്ട പാത ആയിരിക്കും വിഭാവനം ചെയ്യുക. തിരുവനന്തപുരം, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശേരി, തൃശ്ശൂർ,
പട്ടാമ്പി, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയായിരിക്കും സ്റ്റേഷനുകൾ. ഓരോ സ്റ്റേഷനിലും 1 മിനിറ്റ് നിർത്തും. എയർപോർട്ട് സ്റ്റേഷനിൽ 2 മിനിറ്റ് അനുവദിക്കും. എല്ലാ സ്റ്റേഷനും ഇടത് സൈഡിലായിരിക്കും. ടെർമിനൽ സ്റ്റേഷൻ മാത്രം വലതുഭാഗത്തുമാകും. ഓരോ അര മണിക്കൂറിലും വണ്ടികൾ ഉണ്ടായിരിക്കും. 10-4 മണി ഇടയിൽ ഓരോ മണിക്കൂറിലും ട്രെയിൻ. രാത്രി 8ന് അവസാന വണ്ടി പുറപ്പെടും. 45000 യാത്രക്കാർ ഒരുദിനമുണ്ടാകും. ട്രെയിൻ ഇടവേള ഭാവിയിൽ കുറയും. 56,500 കോടിയായി ചെലവ് കുറയുമെന്നും നേരത്തെ, 80000 കോടി രൂപയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ, വൃത്തി, സമയ നിഷ്ട എന്നിവ പാലിക്കും.
സോളാർ ഫാം സ്വന്തം നിലക്ക് വൈദ്യുതി ആവശ്യം നേടാൻ സഹായിക്കുമെന്നും കെഎസ്ഇബിയുടെ യുടെ സഹായം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരു-എറണാകുളം 440 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. തിരു.-കോഴിക്കോട് 640 രൂപയും തിരു.-കണ്ണൂർ 780 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. വന്ദേ ഭാരത് തിരുവന്തപുരം-കണ്ണൂർ ആറ് മണിക്കൂർ എടുക്കുമ്പോൾ 3.20 മണിക്കൂറിൽ അതി വേഗ ട്രെയിൻ എത്തും.
